കൊളംബോ: പാകിസ്ഥാനെതിരായ ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിനായി ഇന്ത്യൻ ടീം കൊളംബോയിൽ എത്തി. വയറിലെ അണുബാധയെ തുടർന്നു നമീബിയക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന അഭിഷേക് ശർമയും ടീമിനൊപ്പം കൊളംബോയിലെത്തിയിട്ടുണ്ട്. എന്നാൽ അഭിഷേക് പൂർണ ആരോ​ഗ്യം വീണ്ടെടുത്തെങ്കിൽ മാത്രമേ ഇലവനിലേക്ക് പരി​ഗണിക്കപ്പെടുകയുള്ളു. അഭിഷേകിനു പകരം സഞ്ജു സാംസൺ തന്നെ ഓപ്പണറാകാനുള്ള സാധ്യതയാണ് മുന്നിൽ.

ശനിയാഴ്ച നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റ് വിലയിരുത്തിയ ശേഷമായിരിക്കും അഭിഷേകിന്റെ കാര്യത്തിൽ അന്തിമ തീരുമാനം മാനേജ്മെന്റ് എടുക്കുക.

അതേസമയം ഓപ്പണർ സ്ഥാനത്തേക്ക് വാഷിങ്ടൻ സുന്ദറിനേയും ടീം പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ചു ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. നിർണായക പോരാട്ടത്തിൽ ഇത്തരമൊരു പരീക്ഷണത്തിനു ടീം മുതിരുമോ എന്ന കാര്യവും സംശയമാണ്.

അഭിഷേകിന്റെ ആരോ​ഗ്യ നില സംബന്ധിച്ച് സഹ താരം അർഷ്ദീപ് സിങ് പങ്കിട്ട വിഡിയോയിൽ താരം സംസാരിക്കുന്നുണ്ട്. എങ്ങനെയുണ്ടെന്നു അർഷ്ദീപ് ചോദിക്കുമ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അഭിഷേക് പരിപ്പും ചോറും വളരെ നല്ലതാണ്. എനിക്ക് സുഖം എന്നു മറുപടി നൽകുന്നുണ്ട്.

വയറിലെ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെയാണ് താരത്തിനു രണ്ടാം മത്സരം നഷ്ടമായത്. അഭിഷേകിനു ഒന്നോ, രണ്ടോ മത്സരങ്ങൾ നഷ്ടമാകുമെന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ അഭിഷേകിന്റെ മാതാപിതാക്കളും കൊളംബോയിൽ എത്തിയിട്ടുണ്ട്.

പാക് നായകൻ പറയുന്നു…

പാകിസ്ഥാനും ഇന്ത്യക്കെതിരായ പോരാട്ടത്തിനു ഒരുങ്ങിക്കഴിഞ്ഞെന്നു നായകൻ സൽമാൻ ആഘ. കൊളംബോയിൽ നടന്ന മത്സരത്തിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പാക് നായകൻ തയ്യാറെടുപ്പുകൾ വിശദീകരിച്ചത്.

പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിനെ സൽമാൻ ആഘ പ്രശംസിച്ചു. പാകിസ്ഥാനെ സംബന്ധിച്ച് എല്ലാ താരങ്ങളും നിർണായകമാണ്. എങ്കിലും ഇന്ത്യക്കെതിരായ പോരാട്ടത്തിൽ ഉസ്മാൻ താരിഖ് തങ്ങളുടെ ട്രംപ് കാർഡാണെന്നു പാക് ക്യാപ്റ്റൻ എടുത്തു പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *