തിരുവനന്തപുരം:കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു. ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ നേരിട്ട് ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഭാരിമാരെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പ്രഭാരിയെ പ്രഖ്യാപിച്ചിരുന്നില്ല.

കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീര്‍പ്പ് രാഷ്ട്രീയമാണെന്നും ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകു എന്നുമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമിത് ഷാ നടത്തിയ പ്രതികരണം. സംസ്ഥാനത്തെ ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി എന്ന സ്വപ്‌നം അധിക ദൂരത്തല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ ജയസാധ്യതയാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മുഖ്യ മാനദണ്ഡം എന്നും അമിത് ഷാ നിര്‍ദേശിച്ചിരുന്നു. 20 സീറ്റെങ്കിലും വിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണം. 40 മണ്ഡലങ്ങളില്‍ കടുത്ത മല്‍സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് ആകണമെന്നും അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു.

ബിജെപി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനിലെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഈ മാസം 23 പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തിയേക്കും. റിപ്പബ്ലിക് ദിനത്തിന് പിന്നാലെ 28ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നീണ്ടുപോകും. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം നീക്കം ശക്തമാക്കുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *