കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും. ഫെബ്രുവരി 9 ന് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നാടിന്റെ ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന്, സെന്റര്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി രാജീവ് പറഞ്ഞു.

കളമശേരിയില്‍ 12.63 ഏക്കറില്‍ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഒമ്പതു നിലകളുള്ള കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ ഉപകരണം എന്നിവ സജ്ജമാക്കി. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാന്‍സര്‍ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ ഇടതുസര്‍ക്കാരിന്റെ കാലത്താണ് കാന്‍സര്‍ സെന്റര്‍ നിര്‍മ്മാണമാരംഭിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. കിഫ്ബി വഴി 385 കോടി രൂപ ചിലവഴിച്ചാണ് ഈ അത്യാധുനിക സംവിധാനം പൂര്‍ത്തീകരിക്കുന്നത്. റോബോട്ടിക്‌സ് സര്‍ജറിക്കും ഫോട്ടോണ്‍ തെറാപ്പിക്കുമുള്‍പ്പെടെ പ്രാപ്തമാക്കാന്‍ കഴിയും വിധത്തിലാണ് നിര്‍മ്മാണം. ഒപ്പം കാന്‍സര്‍ ഗവേഷണവുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്‍പ്പെടെ സ്ഥലവും ലഭ്യമാക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *