വാഷിങ്ടണ്‍: ഉട്ടായില്‍ നടന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിനിടെ യുഎസ് കോണ്‍ഗ്രസ് അംഗം മാക്‌സ്വെല്‍ അലജാന്‍ഡ്രോ ഫ്രോസ്റ്റിനെതിരെ ആക്രമണം. കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രോ-ക്യൂബന്‍, അംഗം എന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് 29 കാരനായ മാക്‌സ്വെല്‍ അലജാന്‍ഡ്രോ ഫ്രോസ്റ്റ്. വംശീയ അധിക്ഷേപങ്ങളോടെയാണ് അക്രമി തന്നെ നേരിട്ടതെന്ന് മാക്‌സ്വെല്‍ അലജാന്‍ഡ്രോ ആരോപിച്ചു. എക്‌സ് പോസ്റ്റിലാണ് കോണ്‍ഗ്രസ് അംഗം താന്‍ നേരിട്ട ആക്രമണം വിവരിച്ചത്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിങ്ങളെ നാടുകടത്തും, എന്ന് പറഞ്ഞായിരുന്നു അക്രമി തന്നെ സമീപിച്ചത്. പിന്നാലെ ഇയാള്‍ തന്റെ മുഖത്ത് ഇടിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടിപ്പോയ അദ്ദേഹം വംശീയ അധിക്ഷേപങ്ങള്‍ ഉറകെ വിളിച്ചുപറഞ്ഞിരുന്നു എന്നും കോണ്‍ഗ്രസ് അംഗം ആരോപിച്ചു.

ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയെ കയ്യേറ്റം ചെയ്ത വ്യക്തിയെ പിന്നീട് പിടികൂടിയതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും പാര്‍ക്ക് സിറ്റി പൊലീസ് അറിയിച്ചു. ക്രിസ്റ്റ്യന്‍ യംഗ് എന്നായാളാണ് പിടിയിലായത്. മാക്‌സ്വെല്ലിനെതിരായ ആക്രമണത്തിന് മുന്‍പ് ഇയാള്‍ വെളുത്ത വര്‍ഗക്കാരന്‍ ആയതിനാല്‍ താന്‍ അഭിമാനിക്കുന്നു എന്ന് ഉള്‍പ്പെടെ പ്രസ്താവിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിനെതിരെ വ്യാപക വിമര്‍ശനമാണ് അമേരിക്കയില്‍ ഉയരുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *