ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് നായകനായ സിനിമ ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30 നാണ് വിധി പറയുക. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഈ മാസം 20 നു തന്നെ കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.

സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ നിര്‍മ്മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ അറിയിച്ചത്. സിബിഎഫ്‌സി നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടും സിനിമ വീണ്ടും റിവ്യൂ കമ്മിറ്റിക്ക് വിടുകയാണ് ചെയ്തത്. സിനിമ റിലീസ് വൈകുന്നതു മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

സുപ്രീംകോടതി ആവശ്യപ്പെട്ടതു പ്രകാരമാണ്, മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേസില്‍ വീണ്ടും വിശദമായ വാദം കേട്ടത്. ജനുവരി 9ന് പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നത്. ടിവികെ അധ്യക്ഷന്‍ വിജയുടെ കരിയറിലെ അവസാന സിനിമ ആയേക്കും ജനനായകന്‍ എന്നാണ് പറയപ്പെടുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *