പുനര്‍ഗേഹം പദ്ധതി പ്രകാരം നിര്‍മ്മിച്ച 332 ഫ്ലാറ്റുകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ ഭവനം എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, ഇത് സര്‍ക്കാരിന് അഭിമാനകരമായ പദ്ധതിയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കൃത്യമായ രീതിയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 2400 കോടി രൂപയാണ് പുനര്‍ഗേഹം പദ്ധതിയുടെ ആകെ തുക. 400 ല്‍ 332 ഫ്ലാറ്റുകളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്. പാരിസ്ഥിതിക അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ബാക്കിയുള്ളവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെവന്നതെന്നും മന്ത്രി പറഞ്ഞു.

68 ഫ്ലാറ്റുകളുടെ നിര്‍മ്മാണം ഇപ്പോള്‍ പുരോഗമിക്കുന്നു. ഒരു ഫ്ലാറ്റിന് 20 ലക്ഷം രൂപയാണ് ചെലവ്. 1200 ഓളം ഫ്ലാറ്റുകള്‍ സംസ്ഥാനതൊട്ടാകെയായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നു. ഉടന്‍ താക്കോല്‍ കൈമാറുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്.ഒരു തടസവും ഇല്ലാതെയാണ് ഫ്ലാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഫ്ലാറ്റുകളുടെ ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ട്. കളക്ടര്‍ ചെയര്‍മാനായ സമിതിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഇനിയും അപേക്ഷകള്‍ ഉണ്ട്. അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ബീമാപള്ളി മേഖലയുള്ളവര്‍ തനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ 15 പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് കാണിച്ചാണ് കത്ത് നല്‍കിയത്.അര്‍ഹതപ്പെട്ടവര്‍ക്ക് ഒന്നും നിഷേധിക്കില്ല. പരിശോധിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ആവശ്യമില്ല. മത്സ്യത്തൊഴിലാളികളെ ഇളക്കിവിടാന്‍ ശ്രമിക്കരുത്.എല്ലാ മത്സ്യത്തൊഴിലാളികളെയും ഒരുപോലെയാണ് സര്‍ക്കാര്‍ കാണുന്നത്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഫ്ലാറ്റ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഫിഷറീസ് മേഖലയില്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനുമായി ഇത് സംബന്ധിച്ച് ആശയ വിനിമയം നടത്തി

ആദ്യമായാണ് ഒരു ഇന്‍വെസ്റ്റ്മെന്റ് മീറ്റ് ഫിഷറീസ് മേഖലയില്‍ നടക്കുന്നത്.27 രാജ്യങ്ങളില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാര്‍ നിലവില്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി യൂറോപ്യന്‍ യൂണിയന്റെ ഈ കോണ്‍ക്ലേവില്‍ സമര്‍പ്പിക്കും.സെപ്റ്റംബര്‍ 18, 19 ദിവസങ്ങളിലാണ് കോണ്‍ക്ലേവെന്നും മന്ത്രി പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *