പടിഞ്ഞാറത്തറ: ബാണാസുര മലനിരകളിലെ ദുര്‍ഘട പ്രദേശങ്ങളില്‍ കോഴിക്കോട്-വയനാട് ജില്ലാ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ ഡിജിറ്റല്‍ സര്‍വെ സ്പെഷ്യല്‍ സംഘം. കാഞ്ഞിരങ്ങാട്, തൊണ്ടര്‍നാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി മേഖലയില്‍ ദിവസങ്ങളോളം വനത്തിനകത്ത് ക്യാമ്പ് ചെയ്താണ് സംഘം അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തീകരിച്ചത്.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മാനന്തവാടി റെയിഞ്ചില്‍ ഉള്‍പ്പെടുന്ന വനമേഖല ചെങ്കുത്തായ മലനിരകളും പാറക്കെട്ടുകളും നിറഞ്ഞ ദുര്‍ഘട പ്രദേശമാണ്. വാഹന സൗകര്യമുള്ള പ്രദേശത്ത് നിന്നും നാലുമണിക്കൂറിലധികം കാല്‍നടയായി സഞ്ചരിച്ചാലാണ് സര്‍വെ മേഖലയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. ദിവസേന യാത്ര ചെയ്ത് സര്‍വെ പൂര്‍ത്തീകരിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സംഘം വനത്തിനകത്ത് താത്ക്കാലിക ക്യാമ്പ് ഒരുക്കി താമസിച്ച് സര്‍വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ബാലകൃഷ്ണന്‍, സര്‍വെ സൂപ്രണ്ട് മുഹമ്മദ് ഷരീഫ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം ഹെഡ് സര്‍വെയര്‍ പ്രബിന്‍ സി. പവിത്രന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് സര്‍വെ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്‍. സതീഷ് കുമാര്‍, മാനന്തവാടി റെയിഞ്ച് ഓഫീസര്‍ റോസ് മേരി ജോസ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ 10 വനം വകുപ്പ് ജീവനക്കാരും സര്‍വെ ടീമിന് വേണ്ടി പ്രവര്‍ത്തിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *