കൊല്ലം: ‘മറ്റേ മോന്‍’ വിളിയില്‍ നിങ്ങള്‍ വ്യാഖ്യാനിച്ചതല്ല താന്‍ ഉദ്ദേശിച്ചതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഉദ്ദേശിച്ചത് മറ്റേ മകന്‍ എന്നായിരുന്നു. ആ സമയത്ത് വിമര്‍ശനം ഉന്നയിച്ച ആളുടെ പേര് കിട്ടാത്തതതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അതിന് മറ്റ് അര്‍ഥങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് ഘട്ടമായതിനല്‍ അതിനെ അങ്ങനെ വ്യാഖ്യാനിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

‘സത്യം പറയുകയാണ് നെഞ്ചത്ത് കൈവച്ച്. നിങ്ങള്‍ വ്യാഖ്യാനിച്ച അതല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അന്നേരം അദ്ദേഹത്തിന്റെ പേര് എടുത്ത് പറയാന്‍ തോന്നിയില്ല. മറ്റേ ഇത് പറഞ്ഞ മോന്‍ ഇല്ലേ.. എന്നുളളതേ ഞാന്‍ ഉദ്ദേശിച്ചുള്ളു. എന്റെ അമ്മ സത്യം. നിങ്ങള്‍ എല്ലാം വ്യാഖ്യാനിച്ച് അത് അങ്ങനെ ആക്കി എടുക്കണം. ഇലക്ഷന്‍ വരുന്നതുകൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ ഒരുവിചാരം ഉണ്ടെങ്കില്‍ എനിക്കതില്‍ പരിതപിക്കാന്‍ സാധിക്കില്ല. പുച്ഛത്തോടെ തള്ളുന്നു എന്നൊന്നും പറയുന്നില്ല. അത് നിങ്ങളുടെ അവകാശം’- സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ബജറ്റിന് എതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമര്‍ശനങ്ങളാണെന്നും സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണുന്നുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു. ദീര്‍ഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ല്‍ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എയിംസ് വിഷയത്തില്‍, കേരളം എന്ത് ചെയ്‌തെന്ന് പറയണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ഇലക്ഷന്‍ ഒന്ന് മാറ്റി വെച്ചാല്‍ ഇപ്പോള്‍ ഉയരുന്നതെല്ലാം കെട്ടടങ്ങും, ബജറ്റില്‍ എയിംസ് എവിടെ എന്ന ചോദ്യത്തിന് 2016 ല്‍ പ്രഖ്യാപിച്ചല്ലോ എന്നും സുരേഷ് ഗോപി മറുപടി നല്‍കി. ആലപ്പുഴയില്‍ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴ പോലെ അധ:പതിച്ച് കിടക്കുന്ന ജില്ല, അവിടെ എയിംസ് വേണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ അത് നേടിയെടുക്കണം. കേരളത്തില്‍ എയിംസ് വരുമെന്നും വന്നിരിക്കുമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇനിയും സമയമുണ്ട്, സ്ഥലമെടുത്ത് തന്നാല്‍ വന്നിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *