തിരുവനന്തപുരം: ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെക്കുറിച്ച് പൊലീസിനു അറിവുണ്ടായിരുന്നുവെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ റോഡിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുല്‍.

ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ക്രൂരമായാണ് അതുലിനെ കൊലപ്പെടുത്തിയത്. തലയോട്ടി വെട്ടി പിളര്‍ത്തി. ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് വെട്ട്. ഇടത്തെ കാലില്‍ നാല് വെട്ട് ഏറ്റു. വലത്തേ കാലില്‍ ഒരു വെട്ട്. വലത്തേ കയ്യില്‍ ഒരു വെട്ടും ഏറ്റു. അതുലിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് വിഷ്ണു നേതൃത്വം നല്‍കുന്ന കടത്തൂര്‍ ഗുണ്ടാ സംഘമാണ് എന്നാണ് സൂചന. കുക്കു എന്ന് വിളിക്കുന്ന മനുവാണ് അലുവ അതുലിനു ഒപ്പം ഉണ്ടായിരുന്നത്. മനുവിനു കാര്യമായി പരുക്കില്ല. മനുവിനെ മര്‍ദിച്ച് സ്ഥലത്തു നിന്ന് ഓടിക്കുകയായിരുന്നു.

അതേസമയം, അലുവ അതുലിനെ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇരുസംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *