മുംബൈ: ഐപിഎല്ലില്‍ ഇന്ന് സീസണിലെ ആദ്യ മത്സരത്തിനു ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ടി20 ഫോര്‍മാറ്റില്‍ 300 മത്സരങ്ങള്‍ തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ ഫ്രാഞ്ചൈസിയെന്ന അനുപമ റെക്കോര്‍ഡാണ് അവരെ കാത്തിരിക്കുന്നത്. നിലവില്‍ 299 മത്സരങ്ങള്‍ മുംബൈ ഇന്ത്യന്‍സ് കളിച്ചിട്ടുണ്ട്.

ദേശീയ ടീമുകളുടെ റെക്കോര്‍ഡില്‍ പാകിസ്ഥാനാണ് മുന്നില്‍. 303 മത്സരങ്ങള്‍. കൗണ്ടി ടീമുകളില്‍ 303 മത്സരങ്ങള്‍ കളിച്ച് സോമര്‍സെറ്റും പട്ടികയിലുണ്ട്. റെക്കോര്‍ഡ് പട്ടികയിലേക്ക് മൂന്നാമന്‍മാരായാണ് മുംബൈ ഇന്ത്യന്‍സ് വരുന്നത്.

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ആദ്യമായാണ് ഇത്തരമൊരു നാഴികക്കല്ല് ഒരു ടീം മറികടക്കുന്നത്. 287 മത്സരങ്ങള്‍ കളിച്ച് ഫ്രൈഞ്ചൈസി റെക്കോര്‍ഡ് പട്ടികയില്‍ റോയല്‍ ചഞ്ചേഴ്‌സ് ബംഗളൂരു രണ്ടാം സ്ഥാനത്തുണ്ട്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കപ്പടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ 5 വര്‍ഷമായി ടീമിനു കിരീടമില്ല. 2020ലാണ് അവസാനമായി മുംബൈ ഐപിഎല്‍ ചാംപ്യന്‍മാരായത്.

റെക്കോര്‍ഡ് പട്ടിക

പാകിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീം- 303 ടി20 മത്സരങ്ങള്‍

സോമര്‍സെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്- – 303 ടി20 മത്സരങ്ങള്‍

മുംബൈ ഇന്ത്യന്‍സ്- 299 ടി20 മത്സരങ്ങള്‍

ഹാംപ്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്- 296 ടി20 മത്സരങ്ങള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- 287 ടി20 മത്സരങ്ങള്‍

മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഇരു ടീമുകളും തമ്മിൽ ഐപിഎല്ലിൽ 35 മത്സരങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 24 തവണ മുംബൈയും 11 തവണ കൊൽക്കത്തയും വിജയിച്ചു. കണക്കുകളിൽ മുൻതൂക്കം മുംബൈയ്ക്കാണ്. ബാറ്റിങ് നിരയാണ് മുംബൈ ഇന്ത്യൻസിന്റെ കരുത്ത്. ക്വിന്‍ന്‍ ഡി കോക്കും രോഹിത് ശർമയും ഓപ്പണർ റോളിൽ കളത്തിലെത്തും.

മിഡിൽ ഓർഡറിൽ സൂര്യകുമാർ യാദവും തിലക് വർമയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിവുള്ളവരാണ്. ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ടീമിന് ഗുണം ചെയ്യും. ജസ്പ്രിത് ബുംറയും ട്രെന്റ് ബോൾട്ടും നയിക്കുന്ന ബൗളിങ് വിഭാഗവും മികച്ച ഫോമിലാണ് ഉള്ളത്.

അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണിൽ അടി മുടി മാറ്റവുമായി ആണ് കളത്തിലിറങ്ങുന്നത്. മുൻനിര താരങ്ങളായ ആന്ദ്രെ റസ്സല്‍ വിരമിക്കുകയും ശ്രേയസ് അയ്യർ , വെങ്കടേഷ് അയ്യർ എന്നിവർ ടീം വിടുകയും ചെയ്തതോടെ ടീം അകെ താളം തെറ്റിയ നിലയിലാണ്.

ന്യൂസിലൻഡ് താരങ്ങളായ ടിം സീഫെര്‍ടും ഫിന്‍ അല്ലനും ഉൾപ്പെടുന്ന ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് ടീമിന്റെ പ്രതീക്ഷ. കൊൽക്കത്ത നേരിടുന്ന മറ്റൊരു വലിയ പ്രശ്നം ബൗളർമാരുടെ പരിക്കാണ്. പ്രധാന പേസർമാരായ ഹർഷിത് റാണയും ആകാശ് ദീപും പരിക്കേറ്റ് പുറത്തായി കഴിഞ്ഞു. ഇതോടെ സ്പിൻ ബൗളർമാരായ സുനില്‍ നരെയ്നും വരുൺ ചക്രവർത്തിയുടെയും ജോലി കൂടിയിട്ടുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *