വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നതോടെ ഇറാന്റെ പ്രധാന എണ്ണ സ്രോതസുകള്‍ പിടിച്ചെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നതെന്ന സൂചനയും ട്രംപ് നല്‍കി. ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനെ പ്രേരിപ്പിക്കുന്നതിനായി ഈ ദ്വീപിന്മേല്‍ ഉപരോധം ഏര്‍പ്പെടുത്താനോ അധിനിവേശം നടത്താനോ ആണ് അമേരിക്കയുടെ പദ്ധതി.

ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെ വേണ്ടുന്നപക്ഷം യുഎസിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ‘സത്യം പറഞ്ഞാല്‍, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം.’ അദ്ദേഹം പറഞ്ഞു.

ഖാര്‍ഗ് ദ്വീപിന്റെ നിയന്ത്രണം യുഎസിന് ഏറ്റെടുക്കാന്‍ കഴിയുമെന്നും എന്നാല്‍ അത്തരമൊരു നീക്കത്തിന് അവിടെ ദീര്‍ഘകാല സൈനിക സാന്നിധ്യം ആവശ്യമായി വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോള്‍ ഇല്ല. ഞങ്ങള്‍ക്ക് ധാരാളം ഓപ്ഷനുകളുണ്ട്. ദ്വീപ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ കുറച്ചുകാലം ഞങ്ങള്‍ അവിടെ തുടരേണ്ടി വന്നേക്കുമെന്നും ട്രംപ് പറഞ്ഞു.

ദ്വീപിലെ ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നും ട്രംപ് അവകാശപ്പെട്ടു. അവര്‍ക്ക് കാര്യമായ പ്രതിരോധം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് അത് വളരെ എളുപ്പത്തില്‍ ആ ദ്വീപ് പിടിച്ചെടുക്കാന്‍ കഴിയും. വെനസ്വേലയില്‍ യുഎസ് സ്വീകരിച്ച സമീപനവുമായി ട്രംപ് ഈ നീക്കത്തെ താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിന് ശേഷം അവിടുത്തെ എണ്ണ വ്യവസായം അനിശ്ചിതകാലത്തേക്ക് നിയന്ത്രിക്കാനാണ് യുഎസ് ലക്ഷ്യമിട്ടിരുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *