തൃശൂര്‍: കേരളത്തില്‍ ഏതെങ്കിലും ഒരു സീറ്റില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ അതിന് കോണ്‍ഗ്രസിന്റെ സഹായം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ വലിയ മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും, യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ പോലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വികസന കാര്യങ്ങളില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് യുഡിഎഫിന്റേത്്. ബിജെപിയുമായി ചേര്‍ന്ന് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പ്രത്യേക ആപ്പ് വഴി സമാഹരിച്ച ഫണ്ട് എവിടെപ്പോയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

സംസ്ഥാനത്തെ ഏതെങ്കിലും സീറ്റില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ അതിന് കോണ്‍ഗ്രസിന്റെ സഹായ വേണം. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം വര്‍ഗീയ പ്രീണനങ്ങള്‍ക്ക് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തയ്യാറാകുമോ എന്നും വെല്ലുവിളിച്ചു.

വയനാട് ചൂരല്‍മല പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്ന് എം.വി ഗോവിന്ദന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണ് ഈ പണം ഉള്ളതെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ ആ തുക അതില്‍ കാണിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. മൂന്ന് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വി ഡി സതീശന്റെ വാദം പച്ചക്കള്ളമാണെന്നും അവിടെ ഇതുവരെ ഒരു അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല. പണി പൂര്‍ത്തിയാക്കിയാല്‍ കൃത്യം കണക്ക് പറയുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഏതു നൂറ്റാണ്ടിലാണ് ഇവര്‍ കണക്ക് പറയുകയെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *