സെനിക്ക: നാല് തവണ ഫുട്ബോൾ ലോകകപ്പ് കിരീടം ചൂടിയിട്ടുള്ള അസൂറിപ്പടയ്ക്ക് ഇത്തവണയും യോഗമില്ല. വരാനിരിക്കുന്ന ലോകകപ്പിൽ നിന്നും ഇറ്റലി പുറത്തായി. നിർണായകമായ പ്ലേ-ഓഫ് ഫൈനലിൽ ബോസ്നിയ ഹെർസെഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെയാണ് ഇറ്റലിയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്.

തുടർച്ചയായ മൂന്നാം തവണയാണ് ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്താകുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ തുല്യത പാലിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുക ആയിരുന്നു. മത്സരത്തിന്റെ 41 മത്തെ മിനിറ്റിൽ ബാസ്‌റ്റോണിക്ക് ചുവപ്പ് കാർഡ് കിട്ടിയതിനെ തുടർന്ന് ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ചതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1 ന് ആണ് ഇറ്റലിയുടെ തോൽവി.

2006 ൽ ലോക ചാംപ്യന്മാരായശേഷം ഇറ്റലിക്ക് പിന്നീട് കഷ്ടകാലമായിരുന്നു. അടുത്ത രണ്ട്‌ ലോകപ്പിലും ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ അസൂറിപ്പട മടങ്ങി. 2018ലും 2022ലും യോഗ്യതയും നേടിയില്ല. അതിനിടെ 2021ൽ യൂറോ നേടിയതാണ്‌ ആകെയുള്ള നേട്ടം.

യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഐയിൽ ഇറ്റലി ആറ് ജയവും രണ്ട് തോൽവിയുമടക്കം 18 പോയിന്‍റുമായി നോർവേയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി. ഇതോടെയാണ് ലോകകപ്പ് യോഗ്യതയ്ക്ക് പ്ലേ ഓഫ് കളിക്കാൻ നി‍ർബന്ധിതരായത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *