കൊച്ചി: തെരഞ്ഞെടുപ്പിലെ അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഹൈക്കോടതി. അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനാധിപത്യത്തെ കൊല്ലുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അപരന്മാരെ നിര്‍ത്തുന്നത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും, തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വോട്ടിങ് മെഷീനിലെ തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കുഞ്ഞികൃഷ്ണന്‍ എന്നയാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ അതേ പേരുള്ള മറ്റു കുഞ്ഞികൃഷ്ണന്മാരെ പാര്‍ട്ടികള്‍ അപരന്മാരായി നിര്‍ത്തുകയാണ് പതിവെന്ന് കോടതി അഭിപ്രായപ്പെട്ടു. അപരന്മാരെ നിര്‍ത്തുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണ്. അപരന്മാര്‍ മൂലം വോട്ടര്‍ ആശയക്കുഴപ്പത്തിലാകുന്നു. ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടു നഷ്ടപ്പെടരുതെന്നാണ് കോടതി ആഗ്രഹിക്കുന്നത്.

തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുന്ന ഇത്തരത്തില്‍ ഇപരന്മാരെ നിര്‍ത്തുന്നത് തടയേണ്ടതാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത്തരത്തില്‍ അപരസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വോട്ടിങ് മെഷീനില്‍ തന്റെ ഔദ്യോഗിക പേരായ അഞ്ജലി പി വി എന്നാണ് എന്നാല്‍ ജനങ്ങള്‍ അറിയുന്നത് അഞ്ജലി നായര്‍ എന്നാണ്. അതിനാല്‍ വോട്ടിങ് മെഷീനില്‍ അഞ്ജലി പി വി എന്നതിനു പകരം അഞ്ജലി നായര്‍ എന്നാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ആവശ്യം പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *