ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചു. ഭൂകമ്പത്തിനുപിന്നാലെ 75 സെന്റീമീറ്റര്‍ (2.5 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

സുലവേസി, മാലുക്കു ദ്വീപുകള്‍ക്കിടയിലുള്ള മൊളൂക്ക കടലില്‍ 35 കിലോമീറ്റര്‍ ആഴത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. വടക്കന്‍ സുലവേസി പ്രവിശ്യയിലെ മനാഡോ നഗരത്തില്‍ കെട്ടിടം തകര്‍ന്നാണ് ഒരാള്‍ മരിച്ചത്.

തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് ഇയാളെ കണ്ടെടുത്തത്. ഒരാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് തിരച്ചില്‍ നടത്തിവരികയാണ്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ തീരങ്ങളില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായുള്ള പസഫിക് സുനാമി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *