ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 37,740 ഇന്ത്യന്‍ തൊഴിലാളികള്‍ വിദേശ രാജ്യങ്ങളില്‍ വച്ച് മരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍. ഇന്ത്യന്‍ പ്രവാസികള്‍ ഏറ്റവും അധികമുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് മരണം കൂടുതല്‍. 2021 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിദിനം ഇരുപതില്‍ അധികം പ്രവാസി ഇന്ത്യക്കാര്‍ എന്ന നിലയിലാണ് മരണ നിരക്ക്. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കണക്കുകളുള്ളത്.

2021 നും 2025 നും ഇടയില്‍ വിദേശത്ത് മരിച്ച ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം 37,740 എന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാല്‍ മരണ കാരണങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. 8,234 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വിദേശത്ത് വച്ച് മരിച്ച 2021 ആണ് പട്ടികയില്‍ മുന്നില്‍. 2022ല്‍ മരണങ്ങള്‍ 6,614 ആയി കുറഞ്ഞു. 2023- 7,291, 2024 – 7,747, 2025 – 7,854 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

ഈ മരണങ്ങളില്‍ 86 ശതമാനത്തിലധികവും ഗള്‍ഫ് രാജ്യങ്ങളിലാണെന്നിരിക്കെ അഞ്ച് വര്‍ഷത്തെ കാലയളവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും രേഖപ്പെടുത്തി. യുഎഇ (12,380), സൗദി അറേബ്യ (11,757), കുവൈറ്റ് (3,890), ഒമാന്‍ (2,821), മലേഷ്യ (1,915), ഖത്തര്‍ (1,760) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണ സംഖ്യ. ഈ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗള്‍ഫ് മേഖലയില്‍ മാത്രം ഓരോ ദിവസവും ശരാശരി 18 ഇന്ത്യന്‍ തൊഴിലാളികള്‍ മരിക്കുന്നതായും വ്യക്തമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്ത് മലേഷ്യയും (8,333) മാലിദ്വീപ് (2,981) തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ തൊഴിലാളികളുടെ മരണം ഉയര്‍ന്നു നില്‍ക്കുന്നു.

വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളത്തിന്റെയും സേവനാവസാന ആനുകൂല്യങ്ങളുടെയും അഭാവം രൂക്ഷമായി നേരിടുന്നുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ചു. 2021 ല്‍ 11,632 പരാതികള്‍ ഈ വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ടെങ്കില്‍ 2024 ല്‍ ഇത് 16,263 ആയും 2025 ല്‍ 22,479 എന്ന നിലയിലേക്കും വര്‍ധിച്ചു.

തൊഴിലുടമകള്‍ അനധികൃതമായി പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കല്‍ , വധി നല്‍കാതിരിക്കുക, ഓവര്‍ടൈം വേതനമില്ലാതെ അധിക ജോലി സമയം, കമ്പനികള്‍ പെട്ടെന്ന് അടച്ചുപൂട്ടല്‍ മൂലമുള്ള തൊഴിലില്ലായ്മ എന്നിവയാണ് പരാതികള്‍. മോശം പെരുമാറ്റം, നിയമാനുസൃതമായ തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കല്‍, കരാര്‍ പൂര്‍ത്തിയാകുമ്പോള്‍ തൊഴിലാളികള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കുന്ന എക്‌സിറ്റ് വിസ നല്‍കാന്‍ തൊഴിലുടമകള്‍ വിസമ്മതിച്ച സംഭവങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *