സിഡ്‌നി: എട്ട് വര്‍ഷത്തിനു ശേഷം സിംബാബ്‌വെ പര്യടനത്തിനൊരുങ്ങി ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം. അടുത്ത വര്‍ഷം അരങ്ങേറാനിരിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടങ്ങളുടെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ടീമിന്റെ പര്യടനം.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ 20 വരെയാണ് പരമ്പര. 12 വർഷത്തിനു ശേഷമാണ് ഓസീസ് സിംബാബ്‍വെ മണ്ണിൽ ഏകദിനം കളിക്കാനൊരുങ്ങുന്നത്.
എട്ട് വര്‍ഷം മുന്‍പ് ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കായാണ് ഓസീസ് സിംബാബ്‌വെയില്‍ കളിക്കാനെത്തിയത്. പാകിസ്ഥാന്‍ കൂടി പങ്കെടുത്ത പരമ്പരയില്‍ ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ഓസീസ് സംഘമാണ് കളിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയ പാകിസ്ഥാനോട് പരാജയപ്പെടുകയും ചെയ്തു.
2014ലാണ് ഓസ്‌ട്രേലിയ അവസാനമായി സിംബാബ്‌വെയില്‍ ഏകദിനം കളിച്ചത്. ആ യാത്രയും അവര്‍ക്ക് കയ്പ്പുള്ള ഓര്‍മയാണ്. അന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 209 റണ്‍സടിച്ചു. സിംബാബ്‌വെ 48 ഓവറില്‍ ലക്ഷ്യം മറികടന്ന് ഓസീസിനെ അട്ടിമറിച്ചിരുന്നു.
അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായാണ് ഓസീസ് പര്യടനം. സിംബാബ്‌വെയ്ക്കു പിന്നാലെ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയിലും പര്യടനം നടത്തും. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരകളാണ് ഓസ്‌ട്രേലിയ പ്രോട്ടീസ് മണ്ണില്‍ കളിക്കുന്നത്.
