ചെന്നൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് പഞ്ചാബ് കിങ്സിനെ നേരിടും. വൈകിട്ട് 7.30ന് എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ രാജസ്ഥനോട് തോറ്റ് തുടങ്ങിയ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് ആവശ്യമാണ്. മലയാളി താരം സഞ്ജു സാംസന്റെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ താരത്തിന് വേണ്ട രീതിയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

2025 സീസണിന് മുൻപ് നടന്ന ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ പഞ്ചാബിന് കഴിഞ്ഞിരുന്നു. ഇത് ടീമിന് ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് ആണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. കൂപ്പർ കനോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന്റെ വിജയത്തിലേക്ക് നയിച്ചത്. അതെ പ്രകടനം കനോലി തുടരുമെന്നാണ് പ്രതീക്ഷ.

ചിദംബരം സ്റ്റേഡിയം ചെന്നൈയുടെ തട്ടകം ആണെങ്കിലും ഇവിടെ പഞ്ചാബിന് ആണ് ആധിപത്യം. കഴിഞ്ഞ മൂന്ന് തവണയും ഇരു ടീമുകളും ഇവിടെ ഏറ്റുമുട്ടിയപ്പോൾ വിജയം പഞ്ചാബിനൊപ്പം ആയിരുന്നു.

അതേസമയം, ചെന്നൈയ്ക്ക് ഈ മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിൽ മോശം ബാറ്റിങ് പ്രകടനമാണ് ചെന്നൈ താരങ്ങളിൽ നിന്നുമുണ്ടായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം സഞ്ജു തന്നെ ഓപ്പണിങ് ചെയ്യാനായി ഇന്നും ഇറങ്ങും. സ്വന്തം കാണികൾക്ക് മുന്നിൽ വിജയിക്കാൻ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ 16-16 എന്ന നിലയിലാണ് വിജയം. എന്നാൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറെണ്ണത്തിൽ ജയിക്കാൻ കഴിഞ്ഞു എന്നത് പഞ്ചാബിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അര്‍ധമലയാളിയായ ശ്രേയസ് അയ്യരാണ് പഞ്ചാബ് കിങ്സിന്‍റെ നായകന്‍.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *