സുൽത്താൻ ബത്തേരി: വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ കാട്ടാനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് മുട്ടിക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയെ വനം വകുപ്പ് സംഘം മയക്കുവെടി വെച്ചത്. കഴിഞ്ഞ 12 ദിവസമായി ആനയെ വനം വകുപ്പ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു.
ഒരു മാസം മുൻപ് വടക്കനാട് വെച്ച് ആന ഒരാളെ കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടി കൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഇതോടെ പ്രത്യേക ദൗത്യ സംഘം തെരച്ചിൽ ആരംഭിച്ചിരുന്നു. പല തവണ ആനയെ കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ദൗത്യ സംഘത്തെ കാണുമ്പോൾ അതി വേഗം ആന ഓടി മറയുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ഇന്ന് രാവിലെ വയനാട് താത്തൂർ വന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ വെടിവെയ്ക്കുക ആയിരുന്നു. സ്ഥലത്തേക്ക് കുങ്കിയാനകളെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ മുട്ടിക്കൊമ്പനെ പുറത്ത് എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
