പാലക്കാട്: എന്‍ഡിഎക്ക് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. പാലക്കാട് കോങ്ങാട് മണ്ഡലത്തിലാണ് പ്രചാരണത്തിനെത്തിയത്. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 2,500 രൂപ എല്ലാ മാസവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കും.

കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും പാലക്കാട് എംപി ശ്രീകണ്ഠനും മണ്ഡലത്തിനും ജനങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. മണ്ഡലത്തിലുള്ളവര്‍ക്ക് കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത എംഎല്‍എ മണ്ഡലത്തിന് ആവശ്യമില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രം പണം അനുവദിച്ചിട്ടും പല പദ്ധതികളും നടപ്പാക്കുന്നില്ല. പണം നല്‍കിയിട്ടും ആശുപത്രിയോ, റോഡുകളോ പാലമോ പണിയുന്നില്ലെന്നും മരിച്ചാല്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ പോലുമില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

വനിതകള്‍ക്കായി കേന്ദ്രം കൊണ്ടുവന്ന പദ്ധതികള്‍ എണ്ണിപ്പറഞ്ഞ നിര്‍മല സീതാരാമന്‍, കേന്ദ്ര സര്‍ക്കാറിന്റെ ജന്‍ധന്‍ യോജനയിലൂടെ 5.7 ലക്ഷം ആളുകള്‍ അക്കൗണ്ടുകള്‍ തുറന്നുവെന്നും അതില്‍ 57% സ്ത്രീകളാണെന്നും ചൂണ്ടിക്കാട്ടി. 14 ലക്ഷം ആളുകള്‍ക്ക് മുദ്ര ലോണിലൂടെ കേന്ദ്രം ധനസഹായം നല്‍കി. പാലക്കാട്ടെ പതിമൂന്നായിരത്തിലധികം വഴിയോര കച്ചവടക്കാര്‍ക്ക് പിഎം സ്വനിധിയിലൂടെ വായ്പ നല്‍കിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. എല്ലാ വീട്ടിലും സൗജന്യ കുടിവെള്ളം നല്‍കും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും നിര്‍മല പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിലെ കേരളത്തിനായുള്ള പ്രഖ്യാപനങ്ങളെ സൂചിപ്പിച്ച മന്ത്രി, ആയുര്‍വ്വേദം, ഐടി, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളില്‍ കേരളത്തിന് സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *