തൃശൂര്‍: ഒളരിക്ക് പിന്നാലെ തൃശൂര്‍ വാടാനപ്പള്ളിയിലും കിറ്റ് വിതരണ വിവാദം. തൃശൂരില്‍ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിച്ചു.

വാടാനപ്പള്ളിക്ക് സമീപം ആത്മാവ് ജംഗ്ഷനിലാണ് നാടകീയ സംഭവങ്ങള്‍. വിതരണം ചെയ്യാനായി 2000 കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ബിജെപി പ്രവര്‍ത്തകരാണ് കിറ്റ് വിതരണം ചെയ്യുന്നതെന്നും എല്‍ഡിഎഫ് ആരോപിച്ചു. പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഇലക്ഷന്‍ ഫ്‌ലൈയിംഗ് സ്‌ക്വാഡും സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണ്‍ പരിശോധിച്ചു. പിന്നാലെ കിറ്റുകള്‍ പിടിച്ചെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനായി ഗോഡൗണ്‍ ഉടമയെയും കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ ആളെയും കസ്റ്റഡിയിലെടുത്തു.

കിറ്റുകള്‍ ഉള്ളതായി ആരോപണമുയര്‍ന്ന ഗോഡൗണിന്റെ മുകളിലെ മുറിയില്‍ നിന്നും ബിജെപി നേതാവും നടനുമായ ദേവന്‍ പുറത്തേക്ക് വന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവന്‍ ഗോഡൗണിന്റെ മുകളിലെ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. ദേവന്‍ ബാല്‍ക്കണിയിലേക്ക് വന്നതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ കിറ്റുകള്‍ തെരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്വകാഡ് സീല്‍ ചെയ്തു. നാലു വാഹനങ്ങളിലായി കിറ്റുകള്‍ എത്തിച്ച് വിതരണം ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. കേന്ദ്ര സേനയും സ്ഥലത്തെത്തി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *