കൊച്ചി: കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള നാഴികകല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ ഒരു സര്‍ക്കാരിനെ താഴെയിറക്കുന്നതിന് മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനും കൂടിയുള്ള അവസരമാണെന്നാണ് അമിത് ഷായുടെ വാക്കുകള്‍. കുന്നത്തുനാട് മണ്ഡലത്തില്‍ സംഘടിപ്പിച്ച എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഏതെങ്കിലും ഒരു സര്‍ക്കാരിനെ താഴെയിറക്കാനല്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കി എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയല്ല തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യം. ഈ തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി ഭദ്രമാക്കാനുള്ള അവസരം കൂടിയാണ്.

കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിച്ചു. ഇരു കൂട്ടരും കേരളത്തെ ഭരിച്ച് മുടിച്ചു. കേരളത്തില്‍ നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ട്. അതാണ് കേരളത്തിന്റെ ഭാവിയ്ക്ക് ആവശ്യം. കേരളം വിദ്യാഭ്യാസപരമായി എറെ മുന്നിലാണ്. എന്നാല്‍ ഇവിടെ തൊഴിലവസരങ്ങളില്ല. കേരളത്തിന്റെ യുവത്വത്തിന് സ്വന്തം നാട്ടില്‍ ജോലി ലഭിക്കുന്ന വിധത്തില്‍ സുന്ദരമായ സാഹചര്യങ്ങള്‍ ഒരുക്കാന്‍ ആണ് എന്‍ഡിഎ ശ്രമിക്കുക. എല്ലാവര്‍ക്കും നീതിയും ആരെയും പ്രീണിപ്പിക്കലുമാണ് രാജ്യമെമ്പാടുമുള്ള ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ നിലപാടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. എൻഡിഎ കേരളത്തിൽ അധികാരത്തിലെത്തിയാൽ എയിംസിന്‍റെ പണി രണ്ടു വർഷത്തിനകം ആരംഭിക്കുമെന്നും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ ബിജെപി വലിയ വളര്‍ച്ച നേടി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ എന്‍ഡിഎ വോട്ട് വിഹിതം വര്‍ദ്ധിച്ചു. സംസ്ഥാനത്ത് ബിജെപി നയിക്കുന്ന മുന്നണിയുടെ സര്‍ക്കാരിനുള്ള സമയമാണിതെന്നും ഷാ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും അമിത് ഷാ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എല്ലാ കേന്ദ്ര ധനസഹായ പദ്ധതികളുടെയും പേരുകള്‍ മാറ്റി സംസ്ഥാനത്ത് അവതരിപ്പിക്കുകയാണ്. അതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തമാക്കുന്നു. മാര്‍ക്‌സിസ്റ്റ് നേതാവ് പേര് മാറ്റുന്ന ഒരു പുതിയ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *