ലഖ്‌നൗ: ഐപിഎല്‍ പുരോഗമിക്കുന്നതിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വമ്പന്‍ നഷ്ടം. അവരുടെ സ്റ്റാര്‍ സ്പിന്നറും ശ്രീലങ്കന്‍ താരവുമായി വാനിന്ദു ഹസരംഗയ്ക്ക് ഐപിഎല്ലിലെ ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും. താരത്തിനു ഒറ്റ മത്സരവും കളിക്കാന്‍ സാധിക്കില്ലെന്നു എല്‍എസ്ജി ടീം സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഹസരംഗയ്ക്കു തിരിച്ചടിയായത്.

ടി20 ലോകകപ്പിനിടെ പരിക്കേറ്റ് ഹസരംഗ വിശ്രമത്തിലായിരുന്നു. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിന്റെ ഫിറ്റ്‌നസ് തെളിയിക്കാനുള്ള പരിശോധനയില്‍ താരം എത്തിയില്ല. പരിക്കു മാറിയ താരങ്ങള്‍ ഈ ടെസ്റ്റില്‍ നിര്‍ബന്ധമായും പങ്കെടുത്തു ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമേ ഫ്രാഞ്ചൈസി ലീഗുകളിലടക്കം താരങ്ങള്‍ക്കു കളിക്കാന്‍ സാധിക്കു. ഈയാഴ്ചയുടെ തുടക്കത്തിലായിരുന്നു താരത്തിന്റെ ഫിറ്റ്‌നസ് പരിശോധന. എന്നാല്‍ താരം എത്താഞ്ഞതോടെയാണ് ലങ്കന്‍ ബോര്‍ഡ് എന്‍ഒസി നിഷേധിച്ചത്.

ലേലത്തില്‍ 2 കോടി രൂപയ്ക്കാണ് എല്‍എസ്ജി ഹസരംഗയെ എത്തിച്ചത്. താരം ഈ സീസണില്‍ ഒരു മത്സരവും കളിക്കില്ലെന്നു ഉറപ്പായതോടെ ടീം പുതിയ താരത്തെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. 24, 48 മണിക്കൂറിനുള്ളില്‍ പുതിയ താരത്തെ ടീമിലെത്തിക്കുമെന്നാണ് ടീം വ്യക്തമാക്കുന്നത്.

നടപ്പ് സീസണില്‍ തോറ്റ് തുടങ്ങിയ എല്‍എസ്ജി പിന്നീട് തുടരെ രണ്ട് വിജയങ്ങളുമായി ആത്മവിശ്വാസം തിരികെ പിടിച്ചു. പോയിന്റ് പട്ടികയില്‍ നിലവില്‍ അവര്‍ അഞ്ചാം സ്ഥാനത്താണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *