ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് ഹൈ വോള്‍ട്ടേജ് പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാനും തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് മൂന്നാമത് നില്‍ക്കുന്ന ആര്‍സിബിയും നടപ്പ് സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന ടീമുകളാണ്.

ഇരു ടീമുകളുടേയും ബാറ്റിങ് നിര അപാര ഫോമിലാണ്. വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍, ടിം ഡേവിഡ് അടക്കമുള്ള താരങ്ങള്‍ കരുത്തോടെ നില്‍ക്കുന്നു.

മറുഭാഗത്ത് 15കാരനായ ഓപ്പണര്‍ വൈഭവ് സൂര്യവംശി എതിര്‍ നിരയ്ക്കു വിതയ്ക്കുന്ന ഭീതി ചെറുതല്ല. താരവും യശസ്വി ജയ്‌സ്വാളും ചേര്‍ന്നുള്ള ഓപ്പണിങ് മുതല്‍ രാജസ്ഥാന്‍ ബാറ്റിങിനു വലിയ ആഴമുണ്ട്.

ആര്‍സിബി ബൗളിങിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. സ്റ്റാര്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അഭാവത്തില്‍ അതിന്റെ കുറവ് നികത്താനുള്ള കെല്‍പ്പ് തനിക്കുണ്ടെന്നു ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ഡഫി തെളിയിച്ചു. ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ പന്തുകളും നിര്‍ണായകമാണ്. മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ ക്രുണാലിനൊപ്പം മറ്റൊരു സ്പിന്നര്‍ സൂയഷ് ശര്‍മയമുണ്ട്. താരവും ഭേദപ്പെട്ട ബൗളിങാണ് പുറത്തെടുക്കുന്നത്.

രാജസ്ഥാന്‍ യൂണിറ്റും കുറ്റമറ്റ ബൗളിങാണ് ആദ്യ മൂന്ന് കളിയിലും പുറത്തെടുത്തത്. ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, രവി ബിഷ്‌ണോയ് അടക്കമുള്ളവര്‍ കഴിഞ്ഞ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ 11 ഓവറില്‍ 123 റണ്‍സില്‍ ഒതുക്കി രാജസ്ഥാനു 27 റണ്‍സ് വിജയമൊരുക്കിയിരുന്നു.

ഐപിഎല്ലില്‍ ഇതുവരെയായി 33 മത്സരങ്ങളാണ് ഇരു ടീമുകളും തമ്മില്‍ കളിച്ചത്. ജയത്തില്‍ മുന്നില്‍ ആര്‍സിബിയാണ്. 17 മത്സരങ്ങളില്‍ അവര്‍ രാജസ്ഥാനെ പരാജയപ്പെടുത്തി. രാജസ്ഥാനു 14 ജയങ്ങള്‍. രണ്ട് കളികളില്‍ ഫലമില്ല.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *