പട്‌ന: ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹസ്‌നൈന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ചരിത്രത്തിലാദ്യമായിട്ടാണ് ബിഹാറില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നീണ്ടകാലത്തെ ഭരണത്തിന് വിരാമം കുറിച്ചാണ് എന്‍ഡിഎയുടെ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റത്. കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡ, ചിരാഗ് പാസ്വാന്‍, മുന്‍മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി-സഖ്യകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമര്‍ കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി. മുങ്കേറിലെ താരാപ്പുരില്‍നിന്നുള്ള നിയമസഭാംഗമാണ് 57-കാരനായ സമ്രാട്ട് ചൗധരി. ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ്.

സാമ്രാട്ട് ചൗധരിയുടെ പിതാവ് ശകുനി ചൗധരി ആറുവട്ടം എംഎൽഎയും എംപിയുമായിരുന്നു. മാതാവ് പാർവതി ദേവിയും താരാപുർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. ആർജെഡിയിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ സജീവമായ സമ്രാട്ട് ചൗധരി, 1999-ൽ റാബ്‌റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്നു.

2014-ൽ ജെഡിയുവിലെത്തിയ സാമ്രാട്ട് ചൗധരി ജിതൻ റാം മാഞ്ചി സർക്കാരിലും മന്ത്രിയായിരുന്നു. പിന്നീടാണ് സാമ്രാട്ട് ചൗധരി ബിജെപി പാളയത്തിലെത്തുന്നത്. 2023 മാർച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലുമെത്തി. ബിഹാറിലെ പ്രബല ഒബിസി വിഭാഗമായ കുശ്‌വാഹ വിഭാഗത്തിൽനിന്നുള്ള നേതാവാണ് സാമ്രാട്ട് ചൗധരി. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് സ്ഥാനമൊഴിഞ്ഞ നിതീഷ് കുമാർ പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *