ചെന്നൈ: കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തില്‍ രണ്ടുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം. തേനി ജില്ലയിലെ കുംഭനഗരത്തിലെ കാട്ടുപിള്ളി വാസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. തൊഴിലാളികള്‍ പതിവുപോലെ ഫാക്ടറി തുറക്കുന്നതിന് എത്തിയ സമയത്താണ് അപകടം ഉണ്ടായത്.

അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടര്‍ തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായത്. നാലുപേരാണ് ഷട്ടര്‍ തുറക്കാന്‍ എത്തിയത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

തെരഞ്ഞെടുപ്പ് കാരണം പടക്കനിര്‍മ്മാണശാലയ്ക്ക് രണ്ടു ദിവസം അവധിയായിരുന്നു. ഇന്ന് പതിവ് പോലെ പടക്കനിര്‍മ്മാണ ശാല തുറക്കാന്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചൂട് കാരണമോ ഷട്ടര്‍ തുറന്നപ്പോള്‍ ഉണ്ടായ സ്പാര്‍ക്ക് കാരണമോ ആകാം അപകടമെന്നാണ് പ്രാഥമിക നിഗമനം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പാണ് മറ്റൊരു ദുരന്തം കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഭവിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *