കൽപ്പറ്റ: അറുപതു വർഷത്തോളമായി മാനന്തവാടി വില്ലേജിലെ സർവ്വേ നമ്പർ 493/1ബി1 ൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവച്ച് താമസിക്കുന്ന നിർദ്ധനയായ വയോധികക്കും കുടുംബത്തിനും ഭൂമി പതിച്ചു നൽകാൻ നിയമ-സാങ്കേതിക തടസമില്ലെങ്കിൽ അനുകൂലമായ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
മാനന്തവാടി ചൂട്ടക്കടവ് പാണംകുന്നേൽ വീട്ടിൽ ജഗദംബികയുടെ പരാതിയിലാണ് നടപടി. താമസിക്കുന്ന ഭൂമി സർക്കാർ ഭൂമിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുപോകാൻ മാനന്തവാടി തഹസിൽദാർ നോട്ടീസ് നൽകിയിരിക്കുകയാണെന്നും പരാതിക്കാരി അറിയിച്ചു.
മാനന്തവാടി തഹസിൽദാറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 22 സെന്റ് ഭൂമിയിൽ 10 സെന്റ് ഭൂമി കേരള മുൻസിപ്പൽ കോർപ്പറേഷൻ പതിവ് ചട്ട പ്രകാരം നടപടി സ്വീകരിച്ച് പതിച്ചു നൽകാൻ സർക്കാരിന് തീരുമാനിക്കാമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് സർക്കാർ അറിയിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. എൻ.ഒ.സി. ലഭിക്കാൻ 2023 ഏപ്രിൽ 11 ന് ആരോഗ്യ വകുപ്പിന് കത്ത് നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. വയനാട് മെഡിക്കൽ കോളേജിന് വേണ്ടി ഭൂമി ആവശ്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാൽ സ്ഥലം മെഡിക്കൽ കോളേജിന് കൈമാറുന്നതിന് മുമ്പുതന്നെ തങ്ങളുടെ വീട് ഇവിടെയുണ്ടെന്നും പട്ടയത്തിനായി കാത്തിരിക്കുകയാണെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *