ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്ന സതീശൻ ഭക്ഷണക്കാര്യത്തിലും ഏറെ ശ്രദ്ധാലുവാണ്.
ഒരു രാഷ്ട്രീയ പ്രവർത്തകനായതു കൊണ്ട് തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ പലപ്പോഴും പറ്റിയെന്ന് വരില്ല, എങ്കിലും ഭക്ഷണക്കാര്യത്തിൽ ചില ചിട്ടകൾ പാലിക്കാൻ ശ്രമിക്കാറുണ്ടെന്നും വിഡി സതീശൻ സമീപകാലത്ത് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി ഏതാണ്ട് ഓരേ ശരീരഭാരമാണ് നിലനിർത്തുന്നത്. 73-74 കിലോയിൽ നിന്ന് കൂടാൻ അനുവദിക്കാറില്ല. അതിൻ്റെ പ്രധാന കാരണം ഭക്ഷണത്തിൽ വരുത്തിയ കൺട്രോൾ ആണ്. വലിയ ഭക്ഷണ പ്രിയനായ താൻ കഴിഞ്ഞ പത്തു-ഇരുപതു വർഷമായി ഭക്ഷണക്കാര്യത്തിൽ പാലിക്കുന്ന ഒരു പ്രധാന ഘടക, ഭക്ഷണത്തിൻ്റെ അളവാണ്.
വയറു നിറച്ചു കഴിക്കുന്ന ശീലമില്ല, പാതിവയറിൽ ഭക്ഷണം നിർത്തും. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും ഈയൊരു ചിട്ടയാണ് ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വേറൊരു കാര്യം, പ്രഭാത ഭക്ഷണമാണ്. അത് ഒഴിവാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്ക് ഫാസ്റ്റ് കൃത്യമായി കഴിക്കും, കാരണം പിന്നീട് എപ്പോഴാണ് ഭക്ഷണം കിട്ടുകയെന്ന് പറയാനാകില്ല. ഇഷ്ട ഭക്ഷണം ദോശയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീനിനോട് പ്രത്യേക ഇഷ്ടം
‘ഞാൻ പറവൂരുകാരനാണ്. ഏറ്റവും ഫ്രഷ് മീൻ കിട്ടുന്നയിടമാണ് പറവൂർ. തിരുത, കാളാഞ്ചി, ചെമ്പല്ലി അങ്ങനെ വെറൈറ്റി മീനുകൾ.., പറവൂരിലാണ് നല്ല കരിമീൻ കിട്ടുന്നത്. അത്രയും നല്ല കരിമീൻ കിട്ടുന്ന മറ്റൊരിടം അഷ്ടമുടി ആയിരിക്കും. കുമരകത്ത് കിട്ടുന്ന കരിമീനിന് ചെറിയ ചെളിയുടെ ചുവയുണ്ടാകും.
പറവൂരിൽ നിന്ന് മീൻ കറി കഴിച്ചിട്ടു പോയാൽ മറ്റൊരിടത്തെ മീനും ഇഷ്ടപ്പെടില്ലെന്നതാണ് വലിയ പ്രശ്നം. എത്ര നല്ലരീതിയിൽ പാചകം ചെയ്തു മുന്നിൽ വെച്ചാലും മീനിന് പഴമ ഉണ്ടെങ്കിൽ ഞങ്ങൾക്ക് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും’- വിഡി സതീശൻ പറയുന്നു.
