ലഖ്‌നൗ: ഐപിഎല്ലില്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുക്കാനുള്ള സുവര്‍ണാവസരം ചെന്നൈ സൂപ്പര്‍ കിങ്‌സ് നഷ്ടപ്പെടുത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങിയാണ് ചെന്നൈ പ്ലേ ഓഫ് സാധ്യതകള്‍ സ്വയം ഇല്ലാതാക്കിയത്. തോല്‍വിക്ക് പിന്നാലെ ടീം സെലക്ഷനിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ സിഎസ്‌കെ താരവും മുന്‍ ഇന്ത്യന്‍ താരവുമായ എസ് ബദരീനാഥ് രംഗത്തെത്തി.

ഈ സീസണില്‍ നിരവധി തവണയാണ് ടീം സെലക്ഷനിലെ പാളിച്ചയില്‍ ചെന്നൈ മത്സരം തോല്‍ക്കുന്നത്. സമാന മണ്ടത്തരം ലഖ്‌നൗവിനെതിരെ ചെന്നൈ ആവര്‍ത്തിച്ചെന്നു ബദരീനാഥ് കുറ്റപ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അകീല്‍ ഹുസൈനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന ചെന്നൈ തന്ത്രത്തെയാണ് ബദരീനാഥ് കുറ്റപ്പെടുത്തിയത്.

‘ടീം സെലക്ഷനിലെ പിഴവുകള്‍ കാരണം സിഎസ്‌കെ തോല്‍ക്കുന്നത് ഈ സീസണില്‍ പതിവായി മാറുന്നു. ഈ ട്രാക്കില്‍ അകീല്‍ ഹുസൈനെ ഒഴിവാക്കിയത് അര്‍ഥശൂന്യമായിരുന്നു. മറ്റൊരു മത്സരം, മറ്റൊരു അവസരം നഷ്ടപ്പെടുത്തി’- ബദരീനാഥ് എക്‌സില്‍ കുറിച്ചു.

പേസ് ബൗളര്‍മാരുടെ അഭാവമാണ് തോല്‍വിക്കു കാരണമെന്നാണ് മത്സര ശേഷം ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പറഞ്ഞത്. ലഖ്‌നൗ ബൗളര്‍മാര്‍ മികവോടെ പന്തെറിഞ്ഞെന്നും അവരുടെ ബാറ്റര്‍മാരും അവസരത്തിനൊത്തുയര്‍ന്നെന്നും ചെന്നൈ നായകന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് പ്ലേ ഓഫ് ചാന്‍സ് നേരത്തെ തന്നെ അവസാനിച്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ജയിച്ചു കയറിയത്. നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ ലഖ്നൗവിനോട് 7 വിക്കറ്റിനു പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ലഖ്നൗ വെറും 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.

38 പന്തില്‍ 7 സിക്സും 9 ഫോറും സഹിതം 90 റണ്‍സ് വാരിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും 17 പന്തില്‍ പുറത്താകാതെ 4 സിക്സും 1 ഫോറും സഹിതം 32 റണ്‍സ് അടിച്ചെടുത്ത നിക്കോളാസ് പൂരാനും ചെന്നൈയുടെ വിജയ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. സഹ ഓപ്പണര്‍ ജോഷ് ഇംഗ്ലിസ് 36 റണ്‍സെടുത്തു.

ഓപ്പണിങില്‍ മാര്‍ഷും ഇംഗ്ലിസും ചേര്‍ന്നു 135 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഇതേ റണ്‍സില്‍ രണ്ടാം വിക്കറ്റും 144 റണ്‍സില്‍ മൂന്നാം വിക്കറ്റും ചെന്നൈ വീഴ്ത്തി. പിന്നീട് പൂരാനൊപ്പം 13 റണ്‍സുമായി പുറത്താകാതെ നിന്നു മുകുള്‍ ചൗധരി ലഖ്നൗ വിജയത്തില്‍ പങ്കാളിയായി. ചെന്നൈ ബാറ്റര്‍മാര്‍ റണ്‍സെടുക്കാന്‍ പതറിയ പിച്ചില്‍ ലഖ്നൗ ബാറ്റര്‍മാര്‍ കത്തിക്കയറുന്ന കാഴ്ചയായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *