കൊച്ചി : ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. ലോകാരോഗ്യ സംഘടനയും കേന്ദ്രസര്‍ക്കാരും നല്‍കിയ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍, രോഗബാധിത പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് 21 ദിവസം വരെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ഇന്ത്യയില്‍ എവിടെയും എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദ്രുതകര്‍മസമിതി യോഗം വ്യക്തമാക്കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി ഐസൊലേഷന്‍ സൗകര്യങ്ങളോടുകൂടിയ തീവ്രപരിചരണ വിഭാഗങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍ ഉറപ്പാക്കാനും, അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകളില്‍ പ്രത്യേക പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.
എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പനി, കടുത്ത ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും, രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും വിമാനത്താവളങ്ങളിലെ ഹെല്‍ത്ത് ഡെസ്‌കില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ( സിയാല്‍), എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. വിമാനത്താവളത്തില്‍ 24 മണിക്കൂറും സര്‍വൈലന്‍സ് സംവിധാനം സജ്ജീകരിക്കും. തെര്‍മല്‍ സ്‌ക്രീനിങ്, വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍, 21 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി പരിശോധന എന്നിവ ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാര്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്
