അജ്‌നാസ് വയനാട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍.

കല്‍പ്പറ്റ: തലപ്പുഴ പോലീസ് മയക്കുമരുന്ന് കേസില്‍ കുടുക്കുകയും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കി സമൂഹമധ്യത്തില്‍ അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് തൊണ്ടര്‍നാട് കോറോം ഇല്ലത്തുവീട്ടില്‍ ഇ. അജ്‌നാസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മയക്കുമരുന്നുകേസില്‍ പ്രതിയായെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ നാട്ടിലിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയായെന്നും പ്രമുഖ സഹകരണ സ്ഥാനത്തില്‍ ഉണ്ടായിരുന്ന താത്കാലിക ഡ്രൈവര്‍ ജോലി നഷ്ടമായതായും അജ്്‌നാസ് പരാതി കൊടുത്തശേഷം
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താനും സുഹൃത്തും കുറ്റിയാടിയില്‍നിന്നു കോറോത്തേക്ക് വരികയായിരുന്ന കാര്‍ കഴിഞ്ഞ 17ന് രാത്രി
11 ഓടെ നിരവില്‍പ്പുഴയ്ക്കു സമീപം പോലീസ് കൈകാണിച്ചു നിര്‍ത്തിച്ചിരുന്നു. തന്നെയും സുഹൃത്തിനെയും പുറത്തിറക്കിയശേഷം കാര്‍ പോലീസ് വിശദമായി പരിശോധിച്ചു. യൂണിഫോമിലുള്ള ഒരാളടക്കം അഞ്ച് പേരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. തന്റെയും സുഹൃത്തിന്റെയും ദേഹപരിശോധനയും പോലീസ് നടത്തി. രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊവിലാണ് തങ്ങളെ പോലീസ് യാത്ര തുടരാന്‍ അനുവദിച്ചത്.

പിറ്റേന്ന് രാവിലെ 11ന് സുഹൃത്തിനൊപ്പം കോറോത്തുനിന്ന് തലപ്പുഴയിലേക്ക് പോകവേ ആലാറ്റില്‍ എന്ന സ്ഥലത്ത് പോലീസ് കാര്‍ തടഞ്ഞു. ആള്‍ട്ടോ കാര്‍ കുറുകയിട്ടാണ് വാഹനം തടഞ്ഞത്. തലേന്ന് പരിശോധന നടത്തിയ സംഘത്തിലെ രണ്ടുപേരടക്കം പോലീസുകാരാണ് കാര്‍ തടഞ്ഞത്. പിന്നീട് തന്നെയും സുഹൃത്തിനെയും പോലീസുകാര്‍ കോളറിന് പിടിച്ച് കാറിന് പുറത്തിറക്കി. സുഹൃത്തിന്റെ കവിളില്‍ പോലീസുകാരില്‍ ഒരാള്‍ തല്ലി. ദേഹ പരിശോധനയും വാഹന പരിശോധനയും നടത്തിയ പോലീസ് കൈവശമുള്ള എംഎഡിഎംഎ കാണിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നു വരെ തുടര്‍ന്ന പരിശോധനയ്ക്കുശേഷം തങ്ങളെ കാര്‍ സഹിതം തലപ്പുഴ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രണ്ട് മണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തി ഏതൊക്കെയോ കടലാസുകളില്‍ ഒപ്പുവാങ്ങിയശേഷമാണ് വിട്ടയച്ചത്. അടുത്ത ദിവസമാണ് 0.34 ഗ്രാം എംഡിഎംഎയുമായി തന്നെ പിടികൂടിയതായി സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്തവന്നത്. ഇത് മയക്കുമരുന്ന് കൈവശം വയ്ക്കുയോ ഉപയോഗിക്കുകയോ ചെയ്യാത്ത തനിക്ക് വലിയ അപമാനമായതിനൊപ്പം തൊഴില്‍ നഷ്ടത്തിനും ഇടയാക്കി. ഇക്കാര്യങ്ങള്‍ പരാതിയില്‍ വിശദീകരിച്ചിട്ടുണ്ടെന്നും അനാവശ്യമായി കേസില്‍ കുടുക്കിയ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടതായും അജ്‌നാസ് പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *