ന്യൂഡല്‍ഹി : കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്. മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ദീപ ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച് തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന കൈരളി ചാനലിലെ മാധ്യമപ്രവര്‍ത്തകയോടാണ് ദീപ ജോസഫ് ആദ്യം തട്ടിക്കയറിയത്. ആരോട് ചോദിച്ചിട്ടാണ് വാര്‍ത്ത കൊടുക്കുന്നതെന്ന് ചോദിച്ച് ദീപ ജോസഫ് റിപ്പോര്‍ട്ടര്‍ക്ക് നേരെ വരികയായിരുന്നു. ഒപ്പം മാധ്യമപ്രവര്‍ത്തകയുടെ മൈക്ക് തട്ടിക്കളയാന്‍ ശ്രമിച്ച ദീപ ജോസഫ് മോശം ഭാഷയില്‍ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് മറ്റ് മാധ്യമപ്രവര്‍ത്തകരെത്തിയതോടെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രതിനിധിക്കുനേരെയും ദീപ ജോസഫ് തട്ടിക്കയറി.

മാധ്യമപ്രവര്‍ത്തകയോട് കയര്‍ക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെയും ദീപ ജോസഫ് അധിക്ഷേപിച്ചു. രതിജീവിത എന്നുവിളിച്ചായിരുന്നു ആക്ഷേപം. തിരുത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയോട് വീണ്ടും തട്ടിക്കയറി. എന്റെ പേരില്‍ വാര്‍ത്ത കൊടുക്കാന്‍ ആരാണ് അധികാരം നല്‍കിയത്. നിന്നോട് ആരാടാ വാര്‍ത്ത കൊടുക്കാന്‍ പറഞ്ഞത്. നി കൊടുത്ത വാര്‍ത്ത ഏതാണ്. എന്റെ പിറകെ നടന്ന് വാര്‍ത്ത ഉണ്ടാക്കേണ്ട ആവശ്യമില്ല. വാര്‍ത്ത ക്യാന്‍സല്‍ ചെയ്യ്- ദീപാ ജോസഫ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അഡ്വ ദീപ ജോസഫ്. അധിക്ഷേപത്തിന് കേസെടുത്തത് ചോദ്യം ചെയ്ത് ദീപ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദീപയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒരു വനിതാ അഭിഭാഷകയായ ദീപ എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നതെന്നാണ് കോടതി ചോദിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *