ആലപ്പുഴ: കായംകുളത്ത് കായലില്‍ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്നും കാണാതായ 80 വയസ്സുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വയോധികയെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. കല്ലുപയോഗിച്ച് മൃതദേഹം കെട്ടിതാഴ്ത്തിയ നിലയിലായിരുന്നു.

കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മകന്‍ കുടുംബവുമൊത്ത് വേറൊരു വീട്ടിലാണ് താമസിക്കുന്നത്. വിവാഹം കഴിച്ചയച്ച മകള്‍ ഭര്‍തൃവീട്ടുലും താമസിക്കുന്നു. തങ്കമ്മയെ കാണാതായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടുകാര്‍ മകളെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

തുടര്‍ന്ന് മകള്‍ കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, ഇന്ന് മീന്‍പിടിക്കാന്‍ പോയവര്‍ കായലിന് നടുവില്‍ നിന്നും മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.

പൊലീസിന്റെ പരിശോധനയിലാണ് മൃതദേഹം കയ്യും കാലും കെട്ടിയിട്ട്, മറ്റൊരു കല്ലു കൊണ്ട് കെട്ടി കായലില്‍ താഴ്ത്തിയതാണെന്ന് വ്യക്തമായത്. മൃതദേഹത്തില്‍ ആഭരണങ്ങള്‍ ഒന്നും തന്നെയില്ല. കൊലപാതകത്തിന്റെ കാരണവും, ആരാണ് കൃത്യം നടത്തിയത് എന്നതും വ്യക്തമല്ല.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *