തൃശൂര്‍: പടിഞ്ഞാറേ കോട്ടയില്‍ പട്ടാപ്പകല്‍ വീട് തകര്‍ത്ത് ആറ് ലക്ഷം രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്ന കേസില്‍ തമിഴ്നാട് തിരുട്ട് ഗ്രാമത്തിലെ സഹോദരങ്ങള്‍ അറസ്റ്റില്‍. തിരുനെല്‍വേലി സ്വദേശികളായ സഹോദരങ്ങളെ സാഹസികമായാണ് തൃശൂര്‍ പൊലീസ് പിടികൂടിയത്. തിരുനെല്‍വേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പന്‍ എന്നിവരാണ് തൃശൂര്‍ പൊലീസിന്റെ അന്വേഷണത്തില്‍ പിടിയിലായത്.

കഴിഞ്ഞ ആറിനാണ് പ്രതികള്‍ തൃശൂര്‍ പടിഞ്ഞാറെകോട്ട അടിയാട്ട് ലൈനിലുള്ള വീട് തകര്‍ത്ത് വന്‍ കൊള്ള നടത്തിയത്. മരം കൊണ്ടുള്ള മെയിന്‍ വാതിലിന്റെ പൂട്ട് തകര്‍ത്താണ് പ്രതികള്‍ അകത്തുകയറിയത്. തുടര്‍ന്ന് മെയിന്‍ ഹാളിലെ സൈഡ് റൂമില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടിയില്‍ നിന്നാണ് വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നത്.

ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉള്‍പ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ കൊള്ളയടിച്ചത്. സ്വര്‍ണാഭരണങ്ങള്‍ (6 പവന്‍), മൂന്നേകാല്‍ പവന്‍ തൂക്കം വരുന്ന ലോക്കറ്റോടു കൂടിയ സ്വര്‍ണമാല, ഒന്നേമുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ നെക്ലെസ്, കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ മോതിരം, അര പവന്‍ തൂക്കം വരുന്ന ഒരു ജോഡി കമ്മല്‍, രണ്ട് ഗ്രാം വീതം തൂക്കം വരുന്ന രണ്ട് ജോഡി കമ്മലുകള്‍ എന്നിവയും, വെള്ളിയുടെ ഒരു മാലയും നെക്ലസും ഒരു ജോഡി കമ്മലും പോയി. ഓടിന്റെ രണ്ട് കിണ്ടികളും ഒരു ഉരുളിയും നഷ്ടമപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. പട്ടാപകല്‍ നടന്ന ഈ വന്‍ കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ശേഖരിച്ചാണ് പൊലീസ് സംഘം അവിടെയെത്തി ഇവരെ സാഹസികമായി പിടികൂടിയത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *

You missed