പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യം തളളി സിപിഐഎം. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎം
കൈവശം വെയ്ക്കുന്നതാണ് കീഴ്‌വഴക്കമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. പ്രതിപക്ഷ ഉപനേതാവ് പദവി ലഭിക്കാതെ സംയുക്ത നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് സിപിഐ സമ്മര്‍ദം ശക്തമാക്കിയിരിക്കെയാണ് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. സിപിഐയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് എം വി ഗോവിന്ദന്റെ പ്രതികരണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിട്ട് സിപിഐഎമ്മാണ് പ്രതിപക്ഷ നേതാവും ഉപനേതാവുമെന്ന രീതിയാണ് മുന്‍പും ഉണ്ടായിരുന്നത്. വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണന്‍ ഉപനേതാവുമായിട്ടായിരുന്നു ഉണ്ടായിരുന്നത്. അത് നേരത്തെ തന്നെയുള്ള കീഴ്‌വഴക്കമാണ്. ആ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചുപോവുകയാണ് ചെയ്യുക – അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് ഉപജാപക സംഘത്തിന്റെ പിടിയിലായിരുന്നുവെന്ന യോഗനാദം വാരികയിലെ വെളളാപ്പളളി നടേശന്റെ ആരോപണത്തെ സിപിഐഎം തളളി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ ഭാര്യാസഹോദരനെ നിയമിച്ചത് സ്വജനപക്ഷപാതമാണെന്നും സിപിഐഎം വിമര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *