ഇരുപത്തിമൂന്നമാത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്സിക്കോയും കാനഡയും വേദിയാകും.

ജൂൺ 12 മുതൽ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. 32ന് പകരം 48 ടീമുകൾ കളത്തിലെത്തുന്നതോടെ 64 മത്സരങ്ങളുണ്ടായിരുന്നത് 104ആയി ഉയരും. ട്രിയോണ്ട പന്തും കൃത്യത ഉറപ്പുവരുത്താനുള്ള പുത്തൻ സാങ്കേതിക വിദ്യകളും തുടങ്ങി നിരവധി മാറ്റങ്ങളോടെയാണ് ലോകകപ്പ് ആരാധകർക്ക് മുന്നിലെത്തുന്നത്.

കിരീടം നിലർത്താൻ ചാമ്പ്യന്മാരായ അർജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും ലോകകപ്പിന് സജ്ജം. ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പടനായകനായി കപ്പടിക്കാനാണ് പോർച്ചുഗൽ ഇറങ്ങുന്നത്. ലാമിൻ യമാലിന്റെ കരുത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്നും കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിൽ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി, .അങ്ങനെ വമ്പന്മാരെല്ലാം തീ പാറും പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.

കളത്തിനകത്തെ പോരാട്ടങ്ങൾക്കപ്പുറം, കളത്തിന് പുറത്തും നാടകീയ സംഭവങ്ങൾ അരങ്ങേറിയേക്കും. പശ്ചിമേഷ്യൻ സംഘർഷവും ട്രംപിന്റെ പിടിവാശിയും തുടങ്ങി നിരവധി പ്രതിഷേധങ്ങൾക്ക് മത്സര വേദികൾ സാക്ഷിയായേക്കും. ഇതിഹാസങ്ങളുടെ വിടവാങ്ങലും പുതു നക്ഷത്രങ്ങളുടെ ഉദയവും ഒരേ വേദിയിൽ സംഗമിക്കുന്ന ലോകകപ്പ് ആവേശത്തിനായി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *