മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പിലെ മൂന്നാം പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. പാകിസ്ഥാനേയും നെതര്‍ലന്‍ഡ്‌സിനേയും വീഴ്ത്തി മൂന്നാം പോരിനെത്തിയ ഹര്‍മന്‍പ്രീത് കൗറിനേയും സംഘത്തേയും ദക്ഷിണാഫ്രിക്ക വനിതകള്‍ 6 വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 161 അടിച്ചെടുത്താണ് ജയം സ്വന്തമാക്കിയത്.

പരാജയപ്പെട്ടെങ്കിലും നിലവില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും 4 പോയിന്റുകള്‍.

45 പന്തില്‍ 4 സിക്‌സും 7 ഫോറും സഹിതം 81 റണ്‍സെടുത്ത മരിസാന കാപിന്റെ മികച്ച ബാറ്റിങാണ് പ്രോട്ടീസ് വനിതകള്‍ക്ക് ജയം സമ്മാനിച്ചത്. താരം പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ 4 പന്തില്‍ 10 റണ്‍സുമായി ക്ലോ ട്രിയോണും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട് (20), ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്‌സ് (40) എന്നിവരും തിളങ്ങി.

ഇന്ത്യന്‍ നിരയില്‍ ശ്രീ ചരണി ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ഷെഫാലി വര്‍മ ഒരു വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്കു മാത്രമാണ് അല്‍പ്പം പിടിച്ചു നില്‍ക്കാനായത്. ഷെഫാലി 31 റണ്‍സെടുത്തു. ദീപ്തി 21 പന്തില്‍ 29 റണ്‍സെടുത്തു. ഹര്‍മന്‍പ്രീത് 24 റണ്‍സും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്ക നിരയില്‍ മരിസാന കാപ് ബൗളിങിലും തിളങ്ങി. താരം 2 വിക്കറ്റെടുത്തു. ഷബ്‌നിം ഇസ്മയിലും 2 വിക്കറ്റ് വീഴ്ത്തി. നോന്‍കുലേല മ്ലാബ, അയബോംഗ ഖക, നദീന്‍ ക്ലാര്‍ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *