സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ പരിശോധന ശക്തമാക്കി കേന്ദ്രസർക്കാർ. വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും, സിഗ്നലിലും കേന്ദ്രം നോട്ടീസ് നൽകി. യൂസർ ഐഡി ഫീച്ചറിൽ വിശദീകരണം നൽകാനും നിർദേശമുണ്ട്. യൂസർ ഐഡി ഫീച്ചർ ആൾമാറാട്ടത്തിന് ഉപയോഗിക്കുന്നതിന് എതിരായ സംരക്ഷണം വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം ഫീച്ചറിൻ്റെ വിശദാംശങ്ങൾ മൂന്നു ദിവസത്തിനകം അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ മെറ്റക്ക് നോട്ടീസ് നൽകിയിരുന്നു.
ആൾമാറാട്ടവും വഞ്ചനയും സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ,സമഗ്രമായ കൂടിയാലോചന നടത്തും വരെ യൂസർനെയിം ഫീച്ചർ നടപ്പാക്കരുത് എന്ന് കേന്ദ്രം നിർദേശം നൽകി. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയങ്ങളെ ആശങ്ക അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മെറ്റ രംഗത്തെത്തിയത്. വാട്സാപ്പ് ഉപയോഗിക്കാൻ ഇപ്പോഴും ഫോൺ നമ്പർ ആവശ്യമാണെന്നു കമ്പനി അറിയിച്ചു. സന്ദേശമയക്കാൻ വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണം.ഒരു അക്കൗണ്ടിന് പുതുതായി എത്ര ആളുകളെ ബന്ധപ്പെടാം എന്നതിന് പരിധി നിശ്ചയിക്കും. ഒരാളുടെ യൂസർനെയിം ഊഹിച്ചെടുക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളെ തടയുമെന്നും വ്യാജരേഖ ചമയ്ക്കലും ദുരുപയോഗങ്ങളും കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. യൂസർനെയിം വഴി ആദ്യമായി സന്ദേശം അയക്കുമ്പോൾ അത് പുതിയ അക്കൗണ്ടാണോ, അവർ കോൺടാക്റ്റിൽ ഉള്ള വ്യക്തിയാണോ, ഏതെങ്കിലും പൊതുവായ ഗ്രൂപ്പുകളിൽ ഉണ്ടോ, മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തിയാണോ തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കുമെന്നുമാണ് മെറ്റയുടെ വിശദീകരണം.
