മുംബൈ: കാലവര്‍ഷക്കെടുതിയില്‍ വിറങ്ങലിച്ച് മുംബൈ നഗരം. മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ എട്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജനജീവിതത്തെ ഗുരുതരമായി ബാധിച്ചതോടെ മുംബൈ ഉള്‍പ്പടെ വിവിധ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

കനത്തമഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉടനീളം റോഡ്, റെയില്‍, വ്യോമ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തില്‍ പുനെ-മുംബൈ എക്‌സ്പ്രസ് വേയിലും പഴയ പുനെ-മുംബൈ ഹൈവേയിലും അധികൃതര്‍ ഗതാഗതം നിര്‍ത്തിവെച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയില്‍ നിലവിലുള്ള കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് സാധ്യമാകുന്നിടത്തെല്ലാം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പകുതി ദിവസം അവധി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തിലുടനീളം കനത്ത മഴ ജനജീവിതം തടസ്സപ്പെടുത്തുന്നത് തുടരുന്നതിനാല്‍ പൗരന്മാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ബോര്‍ ഘട്ട് സെക്ഷനിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുംബൈയ്ക്കും പുനെയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി സെന്‍ട്രല്‍ റെയില്‍വേ തിങ്കളാഴ്ച അറിയിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ മുംബൈയിലെ മാന്‍ഖുര്‍ദ് പ്രദേശത്ത് താമസക്കെട്ടിടം തകര്‍ന്ന് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. ഇതിന് പുറമേ മഴക്കെടുതിയില്‍ മറ്റു രണ്ടുപേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കഴിഞ്ഞ അഞ്ച് ദിവസമായി മുംബൈയില്‍ അസാധാരണമാംവിധം കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ജൂലൈ 1 മുതല്‍ സാന്താക്രൂസ് ഒബ്സര്‍വേറ്ററിയില്‍ 805.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് ജൂലൈയിലെ ശരാശരി മഴയുടെ 94 ശതമാനത്തോളമാണ്. അതേസമയം കൊളാബയില്‍ ഇതിനകം തന്നെ പ്രതിമാസ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു (744.2 മില്ലിമീറ്റര്‍). തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ വ്യാപകമായ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ശക്തമായ കാറ്റും കനത്ത മഴയും മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *