ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് കണ്ണീരോടെ വിടനല്‍കി ഇറാന്‍. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുജ്തബ ഖമനയി ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു.

ആയത്തുല്ല അലി ഖമനയിയുടെ ജന്മനാടായ മശ്ഹദിലാണ് രാജ്യത്തെയും അനുയായികളെയും കണ്ണീരിലാഴ്ത്തിയ അവസാനഘട്ട സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 2026 ഫെബ്രുവരി 28നുണ്ടായ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെടുന്നത്. ഇറാനിയന്‍ സൈനിക വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെ ഇന്നലെ രാവിലെയാണ് ഖമനയിയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ മശ്ഹദില്‍ എത്തിച്ചത്. നജഫ്, കര്‍ബല എന്നിവിടങ്ങളില്‍ നടന്ന വികാരനിര്‍ഭരമായ അനുശോചന ചടങ്ങുകള്‍ക്ക് ശേഷമാണ് ഭൗതികദേഹം മശ്ഹദിലേക്ക് കൊണ്ടുവന്നത്.

ദശലക്ഷക്കണക്കിന് വിശ്വാസികളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യോപചാരമര്‍പ്പിച്ചത്. വന്‍ ജനസഞ്ചയമാണ് അലി ഖാംനഈയെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒത്തുകൂടിയത്.

ജനത്തിരക്ക് കാരണം സംസ്‌കാരച്ചടങ്ങുകള്‍ നിശ്ചയിച്ച സമയത്തില്‍ നിന്നും ഏറെ വൈകി. സംസ്‌കാര ചടങ്ങുകളില്‍ ഖമനയിയുടെ നാല് മക്കള്‍ പങ്കെടുത്തു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുജ്തബ ഖമനയി ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു എന്നിവര്‍ക്കെതിരെ തെരുവില്‍ പ്രതിഷേധം അണപ്പൊട്ടി ഒഴുകി.

By admin

Leave a Reply

Your email address will not be published. Required fields are marked *