ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് പെരുമ്പാവൂരിൽ യുവാക്കളെ തലമുണ്ഡനം ചെയ്ത സംഭവം അംഗീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ രീതി അംഗീകരിക്കാൻ ആവില്ല. ജനങ്ങൾ നിയമം കയ്യിലെടുക്കരുത്. വിവരങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മഞ്ഞപ്പെട്ടി നീറിയാണിക്കൽ ഗോകുൽ ദീപക് (18), കണ്ടന്തറ പുത്തൻപുര ആൽബിൻ ഷാജി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് മുഹമ്മദ് അൽഫാസ് (20) എന്നിവരെയാണ് ക്രൂരമർദനത്തിനിരയാക്കി തല മുണ്ഡനം ചെയ്യ്തത്. കോൺഗ്രസ് നേതാവും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ ശെരീഫിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രവർത്തകരായ ‘തൂഫാൻ വാരിയേഴ്‌സാ’ണ് ശെരീഫും സാജിതും ഷമീറും റഫീഖും. കഞ്ചാവ് വിൽപ്പന ആരോപിച്ച് അതിഥിത്തൊഴിലാളിയെ ആക്രമിച്ച കേസിൽ മൂന്നുമാസംമുമ്പ് ശെരീഫ് റിമാൻഡിലായിട്ടുണ്ട്.
വ്യാഴാഴ്ച കണ്ടന്തറയിൽ വെച്ചായിരുന്നു സംഭവം. ടോപ്‌സ് സോഡ കമ്പനി ജീവനക്കാരായ ആൽബിൻ ഷാജിയും മുഹമ്മദ് അൽഫാസും സുഹൃത്ത് ഗോകുൽ ദീപക്കിന്റെ ജോലിക്കാര്യത്തിനായി എത്തിയപ്പോഴാണ് ആറംഗസംഘം ഇവരെ വളഞ്ഞത്. അസഭ്യം പറഞ്ഞ് നടുറോഡില്‍ കുനിച്ചുനിര്‍ത്തി മര്‍ദിച്ചു. തുടർന്ന് കമ്പനിക്കകത്ത് സൂപ്പർവൈസറുടെ മുറിയിൽ കയറ്റി നഗ്‌നരാക്കിയും മർദനം തുടർന്നു. ബാർബറെ സ്ഥലത്ത് കൊണ്ടുവന്നാണ് മുടി വടിച്ചത്.
