ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്ലാസ്റ്റിക് അഥവാ പോളിമര്‍ കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി റിസര്‍വ് ബാങ്ക്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ അടുത്ത വര്‍ഷം മുതല്‍ 10 രൂപ, 20 രൂപ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫീല്‍ഡ് ട്രയലുകള്‍ വിജയകരമായാല്‍ 2027ല്‍ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പൂര്‍ണതോതിലുള്ള അച്ചടിയും വിതരണവും ആരംഭിച്ചേക്കും.

പോളിമര്‍ നോട്ടുകള്‍ അച്ചടിക്കുന്നതിന് ആവശ്യമായ പ്രത്യേക ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ആര്‍ബിഐയുടെ കറന്‍സി അച്ചടി വിഭാഗമായ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആഗോള തലത്തില്‍ താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. കറന്‍സി നോട്ടുകള്‍ക്കായി വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒപാസിഫൈഡ് പോളിമര്‍ ഷീറ്റുകള്‍ നല്‍കാന്‍ ശേഷിയുള്ള ആഗോള നിര്‍മാതാക്കള്‍ക്കാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം.

ആദ്യ ഘട്ടത്തില്‍ ഓരോ മൂല്യത്തിലുമുള്ള നോട്ടുകള്‍ക്കായി 34,000 റീമുകള്‍ വീതം ആകെ 68,000 റീം (ഒരു റീമില്‍ 500 ഷീറ്റുകള്‍) ബിഒപിപി അടിസ്ഥാനമാക്കിയുള്ള പോളിമര്‍ ഷീറ്റുകളാണ് ആര്‍ബിഐ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സുതാര്യമായ വിന്‍ഡോയില്‍ പോര്‍ട്രെയ്റ്റ് (ചിത്രം), മെറ്റാലിക് അക്കങ്ങള്‍, മാഗ്‌നറ്റിക് ത്രെഡ്, ഷാഡോ ഇമേജ് എന്നിവയടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഈ പ്ലാസ്റ്റിക് നോട്ടുകളില്‍ ഉണ്ടായിരിക്കും. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 18 ആണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *