കാസ്പിയന്‍ കടലില്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ യുക്രെയ്ന്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്നും ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.

യുക്രെയ്ന്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. കാസ്പിയന്‍ കടലില്‍ വാണിജ്യ കപ്പലിന് നേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണം ഗൗരവത്തോടെയാണ് ഇറാന്‍ ഭരണകൂടം നോക്കിക്കാണുന്നത്. യുക്രെയ്ന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുക്രെയ്ന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്‍

പ്രതിഷേധം അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഇസ്രയേല്‍ നിര്‍ദേശപ്രകാരമാണ് യുക്രെയ്ന്‍ ആക്രമണമെന്നാണ് ഇറാന്റെ ആരോപണം. പൗരന്മാരുടെ ജീവനും സ്വത്തിനും നേരെ ഉണ്ടാകുന്ന ഒരു നീക്കവും വെറുതെ വിടില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം കാസ്പിയന്‍ കടലില്‍ വെച്ച് ഇറാന്റെ വാണിജ്യ കപ്പലിന് നേരെയാണ് യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ലോങ് റേഞ്ച് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ഏറ്റെടുത്തിട്ടുണ്ട്. റഷ്യയ്ക്ക് സൈനിക സാമഗ്രികള്‍ എത്തിക്കുന്ന ഇറാന്‍ കപ്പലുകളെയാണ് തകര്‍ത്തതെന്നാണ് യുക്രെയ്ന്‍ വാദം. റഷ്യയും ഇറാനും തമ്മിലുള്ള സൈനിക സഹകരണം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും യുക്രെയ്ന്‍ ആരോപിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *