ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതില്‍ മാപ്പ് പറഞ്ഞ് പെണ്‍കുട്ടി. താന്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് തന്റെ ആദ്യത്തേയും അവസാനത്തേയും തെറ്റായിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

താന്‍ രാജ്യത്തോട് മുഴുവന്‍ മാപ്പപേക്ഷിക്കുന്നചായി പെണ്‍കുട്ടി പറഞ്ഞു. എഫ്‌ഐആറില്‍ തന്റെ പ്രായം 25 വയസെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്നാല്‍ തനിക്ക് 15 വയസ് മാത്രമേയുള്ളൂ എന്നും പെണ്‍കുട്ടി പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്നും പ്രധാനമന്ത്രിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശം പൊതുവിടത്തില്‍ നടത്തിയെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

തനിക്കെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങള്‍ വിളിച്ചതില്‍ വിദ്യാര്‍ഥികളോട് ക്ഷമിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ വിഡിയോയും വന്നിരിക്കുന്നത്. തന്നെയും തന്റെ മരിച്ചുപോയ അമ്മയേയും വരെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങള്‍ ജന്തര്‍ മന്തറില്‍ കേട്ടുവെന്നും അവര്‍ കുട്ടികളായതിനാല്‍ തെറ്റുകള്‍ സംഭവിക്കാമെന്ന് കണ്ട് ക്ഷമിക്കുന്നു എന്നുമാണ് മോദി വിഡിയോയില്‍ പറഞ്ഞത്. കുട്ടികള്‍ തെറ്റായി സ്വാധീനിക്കപ്പെട്ടുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഇനിയും സമയമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *