മാനന്തവാടി: കേരള–കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിലെ മാരക്ക (51)യ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സമീപത്തെത്തിയ കാട്ടാന മാരക്കയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാരക്ക ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. കാട്ടാനയുടെ സാന്നിധ്യം പ്രദേശത്ത് പതിവായതോടെ കാപ്പിത്തോട്ടങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
