കൊച്ചി: ക്വിസ് വിവാദത്തില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട അധ്യാപകന്‍ ഹൈക്കോടതിയില്‍. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകന്‍ഗുരുദാസിന്റെ ഹര്‍ജി. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സവര്‍ക്കറുടേതെന്നും അതിന്റെ പേരിലുള്ള നടപടി അന്യായമെന്നുമാണ് വാദം.

മന്ത്രിക്ക് അധികാരമില്ല എന്ന് കോടതി പറയുന്നില്ലെന്ന് കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. നിങ്ങള്‍ പറയുന്ന പോലെ തെറ്റായ ചോദ്യം ചോദിച്ചെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാം. എന്നാല്‍, സസ്പെന്‍ഷന്‍ നടപടി ഒരു ശിക്ഷയല്ലേ എന്ന് കോടതി ചോദിച്ചു. അല്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സസ്‌പെന്‍ഷന്റെ കൃത്യമായ കാരണം വിശദീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അധ്യാപകന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

കാസര്‍ഗോഡ്, മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിലെ എല്‍പി വിദ്യാര്‍ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ സവര്‍ക്കറേ പുകഴ്ത്തിയുള്ള ചോദ്യം വന്നതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകന്‍ ഗുരുപ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിവാദ ചോദ്യം സംബന്ധിച്ച അന്വേഷണത്തിന് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ചോദ്യം തയ്യാറാക്കിയത് ഗുരുപ്രസാദ് ആണെന്നു കണ്ടെത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുറച്ച് അധ്യാപകര്‍ ചേര്‍ന്നാണ് ചോദ്യാവലി തയാറാക്കിയത്. ചോദ്യം തയാറാക്കാന്‍ സഹായിച്ച മറ്റ് അധ്യാപകര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.

ടൈ ബ്രേക്കര്‍ ആവശ്യമാണെങ്കില്‍ ഉപയോഗിക്കാന്‍ നല്‍കിയ അഞ്ച് ചോദ്യങ്ങളില്‍ ഒന്നായാണ് ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി ഡി സവര്‍ക്കര്‍ എന്നും നല്‍കിയത്. കാസര്‍ഗോഡ് ഉപജില്ലയൊഴികെ മഞ്ചേശ്വരത്തും കുമ്പളയിലും ഈ ചോദ്യം ഉപയോഗിക്കേണ്ടി വന്നതോടെയാണ് ചോദ്യാവലി പുറത്തെത്തിയതും വ്യാപക പ്രതിഷേധം ഉയര്‍ന്നതും.

By admin

Leave a Reply

Your email address will not be published. Required fields are marked *