മലപ്പുറം: ദേശീയ തലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരം അസീം കൊറളിയാടൻ (45) കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. അണ്ടർ 21 കേരള ടീമിൻ്റെ ഭാഗമായിരുന്ന അസീം, മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 2010ൽ മഹാരാഷ്ട്രയ്ക്കു വേണ്ടിയും 2013ൽ തമിഴ്‌നാടിനു വേണ്ടിയും സന്തോഷ് ട്രോഫി കളിച്ചു. ‌

ക്ലബ് ഫുട്ബോൾ മേഖലയിലും താരം തിളങ്ങി. 9 സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം 2005-06ൽ വാസ്‌കോ ഗോവയ്ക്കു വേണ്ടിയാണ് ആദ്യമായി ക്ലബ് മത്സരത്തിൽ കളിച്ചത്. തുടർന്ന് 2006- 07 സീസണിൻ സാൽഗോക്കർ ഗോവയുടെയും 2007-2009ൽ മുംബൈ എഫ്‌സിയുടെയും ഭാഗമായി.

2009-10 സീസണിൽ മഹീന്ദ്ര യുനൈറ്റഡിനായി കളിക്കളത്തിലിറങ്ങിയ അസീം 2010-11 സീസണിൽ ഈസ്റ്റ് ബംഗാളിനായും കളത്തിലെത്തി. ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ വിവിധ ക്ലബുകൾക്കായി താരം കളിച്ചു.

കട്ടാട്ടെ സൈനബയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകനാണ്. ഭാര്യ: വഹീദ. മക്കൾ: സിയ അസീം, ഇസ അസീം. പ്രശസ്ത ഫുട്ബോളറും കോച്ചുമായ അനീസ് കൊറളിയാടൻ്റെ ഇരട്ട സഹോദരനാണ് അസീം.

By admin

Leave a Reply

Your email address will not be published. Required fields are marked *