കൽപറ്റ: വയനാട്ടിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ ആരോഗ്യ രംഗത്ത് സമഗ്ര വികസനം ത്വരിതഗതിയിലാക്കണം എന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എം.പി.
വയനാട്ടിലെ ആരോഗ്യ പദ്ധതികൾ വേഗത്തിലാക്കാൻ അഭ്യർഥിക്കുന്നതിനും മാനന്തവാടിയിൽ പൂർണ രീതിയിൽ പ്രവർത്തന സജ്ജമായ മെഡിക്കൽ കോളേജ് ഇല്ലാത്തതിനാൽ പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ധരിപ്പിക്കുന്നതിനുമായാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കണ്ടത്.
വയനാട്ടിലെ ഗോത്ര ജനതയ്ക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത, അവരുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ, എൻ എച്ച് എം ഫണ്ടുകളുടെ കുടിശിക, പ്രദേശത്ത് മൃഗങ്ങളുടെ ആക്രമണ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ട്രോമ സെന്റർ എന്നിവയുടെ ആവശ്യകത എന്നിവയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ എയിംസ് യാഥാർഥ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ ഇത് സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ആരോഗ്യമന്ത്രിക്ക് വിശദമായ കത്തും നൽകിയിരുന്നു. എം. പി. മാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു
