കോട്ടയം: ബിജെപി വിട്ട നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ചയാണ് ദേവന്റെ ചാലക്കുടിയിലെ വീട്ടില്‍ രണ്ടു ടിവികെ നേതാക്കള്‍ കാണാനെത്തിയത്.

നടി പ്രിയങ്കയും ടിവികെ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു. സെപ്റ്റംബര്‍ 10ന് ശേഷം ചെന്നൈയില്‍ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി ദേവന്‍ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. ടിവികെയില്‍ ചേര്‍ന്നാല്‍ ദേവന്‍ പാര്‍ട്ടിയുടെ കേരള ഘടകം സംസ്ഥാന അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബര്‍ 8 വരെ തമിഴ്‌നാട് നിയമസഭ സമ്മേളനം നടക്കുകയാണ്. അതിനാലാണ് ദേവന്‍- വിജയ് കൂടിക്കാഴ്ച നീണ്ടുപോയത്. പാര്‍ട്ടി രൂപീകരിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്‌നാട്ടില്‍ ഭരണം പിടിച്ച ടിവികെ, ദക്ഷിണേന്ത്യയിലൊട്ടാകെ പാര്‍ട്ടി വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കേരളത്തില്‍ ദേവനുമായും ചര്‍ച്ച നടത്തിയത്. ടിവികെയുടെ ചില നേതാക്കള്‍ ദേവനുമായി ഓണ്‍ലൈനായും ചര്‍ച്ച നടത്തിയിരുന്നു. ദേവനും വിജയും ആറു സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാന ബിജെപിയില്‍ അത് കാണാന്‍ കഴിഞ്ഞില്ലെന്നും ദേവന്‍ ആരോപിച്ചിരുന്നു. ദേവനെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *