ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. 

ഒമാനി പട്ടണമായ ഖസബിന് ഏകദേശം 30 കിലോമീറ്റര്‍ കിഴക്കാണ് അപകടമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇക്കഴിഞ്ഞ 25-ാം തിയതി കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കപ്പലിന് തീപിടിക്കുകയും കപ്പലിന്റെ ക്രൂ അംഗങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം അമേരിക്കയ്ക്കു മേല്‍ സാമ്പത്തിക സമ്മര്‍ദം ചെലുത്താന്‍ എല്ലാ എണ്ണ കയറ്റുമതി രാജ്യങ്ങളെയും ലക്ഷ്യം വയ്ക്കണമെന്ന് ഇറാന്‍ ഡെപ്യൂട്ടി പാര്‍ലമെന്റ് സ്പീക്കര്‍ ഹമീദ്രേസ ഹാജി ബാബേയ് പറഞ്ഞു. സൈനിക ആക്രമണം കൊണ്ടു മാത്രം അമേരിക്കയുടെ ഉപരോധം മറികടക്കാനാകില്ലെന്നും പശ്ചിമേഷ്യയില്‍ അമേരിക്കയെ ഉപരോധിക്കണമെന്നും ബാബേയ് പറഞ്ഞു. അമേരിക്കയെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്ന ആരേയും ലക്ഷ്യം വയ്ക്കണമെന്നും അദ്ദേഹം നിലപാട് കടുപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *